
മലയാള സാഹിത്യലോകത്ത് പകരം വെക്കാനില്ലാത്ത ത്രയാക്ഷരം അതാണ് ഒഎൻവി. പ്രണയവും വിരഹവും വേദനയും വിപ്ലവവും അക്ഷരങ്ങളിലൂടെ വരച്ചിട്ട അനശ്വര പ്രതിഭ. കാലാതീതമായ രചനകൾ കൊണ്ട് മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഒഎൻവിയുടെ ഓർമ ദിവസമാണ് ഇന്ന്.
കന്നി മണ്ണിന്റെ ഗന്ധവും തെന്നൽ മദിക്കുന്നതും നമ്മളറഞ്ഞത് അദ്ദേഹത്തിന്റെ വരികളിലൂടെയാണ്. ജീവിച്ചിരുന്ന എൺപത്തിയഞ്ചാണ്ടിൽ ആറരപ്പതിറ്റാണ്ടും അക്ഷരങ്ങളിലൂടെ ജീവിച്ചയാളാണ് ഒഎൻവി. പതിനഞ്ചാം വയസ്സിൽ എഴുതിയ മുന്നോട്ട് എന്ന ആദ്യ കവിത മുതൽ ഇങ്ങോട്ട് എണ്ണമില്ലാത്തത്രയും രചനകൾ.
സമരത്തിന്റ സന്തതികൾ, ഗാനമാല, മയിൽപ്പീലി, അക്ഷരം, കറുത്തപക്ഷിയുടെ പാട്ട്, കാറൽമാക്സിന്റെ കവിതകൾ, അഗ്നിശലഭങ്ങൾ, തോന്ന്യാക്ഷരങ്ങൾ, പാഥേയം, ഭൂമിക്കൊരു ചരമഗീതം, കുഞ്ഞേടത്തി തുടങ്ങി ഒ എൻ വിയുടെ ഒറ്റ ശ്വാസത്തിൽ ഓർത്തെടുക്കാവുന്നവയുടെ പട്ടിക ഇങ്ങനെ നീളുന്നു. നാടക ഗാനങ്ങളിലും ലളിത ഗാനങ്ങളിലും ഒഎൻവിയുടെ പ്രതിഭ മാറ്റുരച്ചു. കെപിസിസിയുടെ നാടകങ്ങളുടെ ജീവനായിരുന്നു ഒഎൻവിയുടെ വരികൾ.
യുഡിഎഫ് ഏകോപന സമിതി യോഗം നാളം; സീറ്റ് വിഭജനത്തില് അന്തിമ തീരുമാനമുണ്ടാകുംഎത്രയെത്ര ലളിത ഗാനങ്ങളാണ് ആ തൂലികയിൽ പിറന്നത്. ദൂരദർശൻ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ദേവരാജൻ മാഷിന്റെ സംഗീതത്തിൽ പി ജയചന്ദ്രൻ ആലപിച്ച 'ഒന്നിനി ശ്രുതി താഴ്തി പാടുക പൂങ്കുയിലേ' എന്ന ഗാനം. കവിയെന്ന പേരിന് ഒട്ടും കോട്ടം വരുത്താത്ത ഒരുപിടി മികച്ച ഗാനങ്ങളാണ് ഒഎൻവി മലയാള സിനിമക്ക് നൽകിയത്.
മലയാളത്തിന് മഞ്ഞൾ പ്രസാദം പോലെ വരദാനമായി കിട്ടിയ വരികളാണിവ. ഈ വഴിയിൽ എത്ര ഹേമന്തം വന്നുപോയാലും എത്ര വസന്തങ്ങൾ പിന്നിട്ടാലും ഈ വാക്ധാരക്ക് മുന്നിൽ നമ്മൾ കൈകൂപ്പിത്തന്നെ നിൽക്കും. കാടും പുഴയും മലയും മണ്ണുമെല്ലാം ഒഎൻവിയുടെ വരികളുടെ ജീവാത്മാവായി. തീരത്തടിയുന്ന ശംഖിൽ കൊത്തിവെച്ചപോലുള്ള ആ വരികൾ മലയാളത്തിന്റെ നിത്യമുദ്രയാണ്. ജന്മങ്ങൾക്കപ്പുറത്തു നിന്നുള്ള ആ ചെമ്പക മണം മലയാളത്തെ സ്നേഹിക്കുന്നവർക്ക് എന്നും അനുഭവിക്കാനാവും.