
സൗദി: സൗദിയിലെ ജുബൈലിന് വടക്ക് മരുഭൂമിയില് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി കിഴക്കന് പ്രവിശ്യ പൊലീസ്. കുവൈത്ത് സ്വദേശിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ബഹ്റൈനിൽ നിന്ന് കുവൈറ്റിലേക്കുള്ള മടക്കയാത്രയ്ക്കിടെ സൗദി അറേബ്യയിൽ വെച്ച് ഭാര്യയെ കാണാതായതായി ഭർത്താവ് പരാതി നൽകിയിരുന്നു. സൗദി അറേബ്യയിലാരിക്കെയാണ് യുവതിയെ കാണാതായതെന്നാണ് ഭർത്താവിന്റെ മൊഴി. എന്നാൽ യുവതി തിരിച്ചെത്താതെ വന്നപ്പോൾ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി തർക്കമുണ്ടായെന്നും ശുചിമുറിയിൽപോയ യുവതിയെ വാഹനത്തിൽ കയറ്റാതെ താൻ ഒറ്റയ്ക്ക് സ്വദേശത്തേക്ക് മടങ്ങിയെന്നുമാണ് യുവാവ് പൊലീസിനെ അറിയിച്ചത്.
സൗദി സുരക്ഷാ വകുപ്പുകളും കുവൈത്ത് സുരക്ഷാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി കൊല്ലപ്പെട്ടതാണെന്നാണ് പ്രാഥമികാന്വേഷണങ്ങള് വ്യക്തമാക്കുന്നത്. സംഭവത്തില് നിയമാനുസൃത നടപടികള് പൂര്ത്തിയാക്കിവരികയാണെന്ന് കിഴക്കന് പ്രവിശ്യ പൊലീസ് അറിയിച്ചു. മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും. മരണ കാരണങ്ങളുൾപ്പെടെയുള്ള വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.