
നിർമ്മാതാവും സംവിധായകനുമായ എം മണിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി. അരോമ മണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് 'പ്രിയപ്പെട്ട മണി സാറിന് ആദരാഞ്ജലികൾ' എന്നാണ് അദ്ദേഹം കുറിച്ചത്. മലയാള സിനിമയിൽ മണിയോടൊപ്പം പ്രവർത്തിച്ച താരങ്ങളും അണിയറപ്രവർത്തകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.
ഒരു സംവിധായകൻ എന്ന നിലയിൽ താൻ ഏറെ ബഹുമാനിക്കുന്ന നിർമ്മാതാവാണ് അദ്ദേഹമെന്നും മലയാള സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ടെന്നുമാണ് സംവിധായകന് വിനയൻ അരോമ മണിയെ അനുശോചിച്ച് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. നടൻ വിക്രമിനെ തമിഴിൽ താരമാക്കിയ കാശി എന്ന ചിത്രം മണിയാണ് നിർമ്മിച്ചതെന്നും അയാൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്സ് ബാനറുകളില് 62ഓളം സിനിമകള് നിര്മ്മിച്ച അരോമ മണിയുടെ ആദ്യ നിര്മ്മാണ സംരംഭം 1977ല് റിലീസ് ചെയ്ത മധു നായകനായ 'ധീരസമീരെ യമുനാതീരെ' ആയിരുന്നു. 'തിങ്കളാഴ്ച നല്ല ദിവസം', 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' തുടങ്ങിയ ചിത്രങ്ങള്ക്ക് ദേശീയ അവാര്ഡ് ലഭിച്ചിട്ടുണ്ട്. 2013-ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന ചിത്രമാണ് അരോമ മണി അവസാനമായി നിർമ്മിച്ച ചിത്രം.