
പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി മികച്ച വിജയം നേടുകയാണ്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം ഒരേ സ്വരത്തിൽ സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന് പറയുകയാണ്. പിന്നാലെ സിനിമയുടെ ഷൂട്ടിംഗ് 60 ശതമാനത്തോളം പൂർത്തിയായതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആ വാർത്ത നിരസിക്കുകയാണ് സംവിധായകൻ നാഗ് അശ്വിൻ.
60 ശതമാനമല്ല, ഏകദേശം 25-30 ദിവസത്തെ ഷൂട്ട് മാത്രമാണ് പൂർത്തിയായത്. ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ടെന്ന് നാഗ് അശ്വിൻ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഡിസൈനിംഗും ആക്ഷനും ഉൾപ്പടെയുള്ള മേഖലകളിൽ നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. എല്ലാം ഒന്നിൽ നിന്ന് തുടങ്ങുകയാണ്. അഭിനേതാക്കളെ വീണ്ടും സെറ്റിലേക്ക് കൊണ്ടുവരും മുന്നേ നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
'വ്യാസമുനിയെക്കാൾ നിങ്ങൾക്ക് അറിയാമോ?'; കൽക്കി ഹിന്ദു ഇതിഹാസത്തെ വളച്ചൊടിക്കുന്നുവെന്ന് മുകേഷ് ഖന്നഅതേസമയം കൽക്കി 2898 എ ഡി മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ദേശീയ അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രഭാസ് ബാഹുബലിക്ക് ശേഷം മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച ചിത്രമാണ് കൽക്കി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചനും കമൽഹാസനും പുറമേ ദീപിക പദുക്കോണും ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. കൽക്കിയിലെ വില്ലനായ കമൽഹാസന്റെ മുഴുനീള പെർഫോമൻസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വരാനിരിക്കുന്നത് എന്ന് സിനിമയുടെ ക്ലൈമാക്സ് ഉറപ്പ് നൽക്കുന്നുണ്ട്.
ഇതിഹാസ കാവ്യമായ മഹാഭാരത്തിലെ മഹാഭരത യുദ്ധവും വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ കാലഘട്ടവും ബന്ധപ്പെടുത്തി 2898-ാം വർഷം നടക്കുന്ന കഥയാണ് കൽക്കിയുടേത്. ചിത്രത്തിലെ വിഷ്വൽ എഫക്ട്സും മറ്റ് സാങ്കേതികതയുമാണ് കൽക്കിയെ ഹോളിവുഡ് ലെവലിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രൊഡക്ഷനിൽ നിന്ന് ഇങ്ങനെയൊരു ചിത്രം നിർമ്മിക്കുക എന്നതും അഭിനന്ദനാർഹമാണ്.