
വിശാൽ കൃഷ്ണമൂർത്തി 4K മികവോടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ്. അതെ, മോഹൻലാലിന്റെ ക്ലാസിക് ചിത്രമായ 'ദേവദൂതന്' വീണ്ടും വരുന്നു. സിബി മലയിൽ സംവിധാനത്തിലൊരുങ്ങിയ ചിത്രം പുനരവതരിപ്പിക്കപ്പെടുമ്പോൾ മലയാളി പ്രേക്ഷകരും ആ മാജിക്കിനായി കാത്തിരിക്കുകയാണ്. സിനിമയെത്തുമ്പോൾ മോഹൻലാൽ അവതരിപ്പിച്ച വിശാൽ കൃഷ്ണമൂർത്തിയുടെ പുനപ്രവേശ മുഹൂർത്തം ഇത്രയും വർഷങ്ങൾക്കുള്ളിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി.
മനം ഉരുകുന്ന സ്നേഹവർണ്ണത്തോടെ. മനം ത്രസിക്കുന്ന സംഗീതത്തോടെ. 4K നിറവിൽ ഡോൾബി അറ്റ്മോസ് ശബ്ദ പ്രസരണവുമായി, വിശാൽ കൃഷ്ണമൂർത്തിയുടെ പുനപ്രവേശ മുഹൂർത്തം ഇത്രയും വർഷങ്ങൾക്കുള്ളിൽ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അക്ഷര ഭാഷയിൽ എഴുതിയ സിനിമാ താളുകൾ ഇടയ്ക്കിടെ വായിച്ചു നോക്കാറുണ്ടെങ്കിലും, പുതിയ വർണ്ണവുമായി, അദൃശ്യ സ്നേഹത്തിൻറെ കാരണവും തേടി അയാൾ വീണ്ടും വരുന്നത്, ഒരേയൊരാളുടെ ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ശ്രീ സിയാദ് കോക്കർ. തന്റെ ശേഖരങ്ങളിലെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് ഇടയ്ക്കിടെ തുടച്ചു മിനുക്കുന്ന ഇഷ്ടങ്ങളിൽ ഒന്ന്. ആ ഇഷ്ടത്തോട് എന്നും ആദരവ് മാത്രം. ഏതു കൊടുമുടികൾക്കും അഗാധതയിൽ എവിടെയോ അതിന്റെ ഒരു ആരംഭ സ്ഥാനമുണ്ട്, രഘുനാഥ് പലേരി സോഷ്യൽ മീഡിയയിൽ കുറിച്ചു.
2000ത്തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വിദ്യാസാഗർ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങൾക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്. യേശുദാസ്, ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. കൈതപ്രമായിരുന്നു ഗാനങ്ങൾക്ക് വരികൾ രചിച്ചത്. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ് സി തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകളും ചിത്രം കരസ്ഥമാക്കിയിരിക്കുന്നു.
ഇടവേള ബാബുവിന് പകരക്കാരനായി സിദ്ദിഖ്; അമ്മയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു