
മുംബൈ:സൽമാൻ ഖാന് നേരെ ആക്രമണം നടത്താൻ ഗൂഢാലോചന നടന്നുവെന്ന് പൊലീസ്. ഗൂഢാലോചന സംഘത്തിലെ നാല് പേരെ അറസ്റ്റു ചെയ്തു എന്ന് നവി മുംബൈ പൊലീസ് പറഞ്ഞു. മുൻപും സൽമാൻ ഖാനെ അപായപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലുള്ളവരാണ് അറസ്റ്റിലായവരെന്നാണ് റിപ്പോർട്ട്. ഇവരെയും ചേർത്ത് നിലവിൽ 17 പേർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.
സൽമാന്റെ കാറിന് നേരെ ആക്രമണം നടത്താനായിരുന്നു ഗൂഢാലോചന നടന്നത് എന്നാണ് റിപ്പോർട്ട്. ഇതിനായി പാകിസ്താനിൽ നിന്നും എ കെ 47 എത്തിച്ചതായും നടനെ നിരീക്ഷിക്കാൻ ബിഷ്ണോയ് സംഘത്തിലെ എഴുപതോളം പേരെ എത്തിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രായപൂർത്തിയാകാത്ത ആള്ക്കാരെ ഉപയോഗിച്ച് ആക്രമണത്തിന് പദ്ധതിയിടുന്നതായും വാർത്തകളെത്തുന്നുണ്ട്.
അതേസമയം, സൽമാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ നടൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിലുള്ള അമർഷമാണ് ആക്രമണത്തിനും വധഭീഷണിക്കും കാരണമെന്ന് മെയ് 14ന് പങ്കുവെച്ച വീഡിയോയിൽ ബിഷ്ണോയുടെ സഹോദരൻ അറിയിച്ചിരുന്നു. 1998 ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ വ്യക്തിപരമായി മാപ്പ് പറഞ്ഞാൽ അദ്ദേഹത്തോട് ക്ഷമിക്കുന്നത് പരിഗണിക്കാമെന്ന് ഓൾ ഇന്ത്യ ബിഷ്ണോയ് സൊസൈറ്റി പ്രസിഡൻ്റ് ദേവേന്ദ്ര ബുദിയ പറഞ്ഞിരുന്നു.
1998 ൽ 'ഹം സാത്ത് സാത്ത് ഹേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിന് സൽമാൻ, അഭിനേതാക്കളായ തബു, നീലം തുടങ്ങിയവർക്കെതിരെ കേസെടുത്തിരുന്നു. 2018-ൽ അഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും സൽമാൻ ഖാൻ ജാമ്യത്തിലാണ്.
'നുണ പ്രചാരണങ്ങളെ നേരിടാൻ എനിക്കൊപ്പം നിന്നവർക്ക് നന്ദി'; ആശ ശരത്ത്