
മമ്മൂട്ടിയുടെ ടർബോ തിയേറ്ററുകളിൽ ഇടിവെട്ട് പ്രകടനം കാഴ്ചവെച്ചു മുന്നേറുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്ന് നടൻ മമ്മൂട്ടി. ഇന്സ്റ്റഗ്രാം ഇന്ഫ്ലൂവൻസർ ഖാലിദ് അല് അമീറിയുമായി സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം. ഒരുസമയം കഴിഞ്ഞാൽ എല്ലാ അഭിനേതാക്കൾക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും മമ്മൂട്ടിയ്ക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നുമായിരുന്നു ചോദ്യം.
ലോകം നിങ്ങളെ എങ്ങനെ ഓർത്തിരിക്കണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന്, 'എത്രനാള് അവർ എന്നെക്കുറിച്ച് ഓര്ക്കും? ഒരു വര്ഷം, പത്ത് വര്ഷം, 15 വര്ഷം അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവര് നമ്മെ ഓര്ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്ക്കും ഉണ്ടാകില്ല. മഹാരഥന്മാര് പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില് ഒരാള് മാത്രമാണ് ഞാന്. ഒരു വര്ഷത്തില് കൂടുതല് അവര്ക്കെന്നെ എങ്ങനെ ഓര്ത്തിരിക്കാന് സാധിക്കും?. എനിക്ക് ആ കാര്യത്തില് പ്രതീക്ഷയുമില്ല. ഒരിക്കല് ഈ ലോകം വിട്ടുപോയാല് അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും?.', എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. 'ഒരു സമയം കഴിഞ്ഞാല് നമ്മെ ആര്ക്കും ഓര്ത്തിരിക്കാന് സാധ്യമല്ല', എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
'എന്റെ പൊന്നു ജോസേ...' സൗദിയും മമ്മൂട്ടിയുടെ അടിയിൽ വീണു, റെക്കോർഡ് കളക്ഷൻ
അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉയിരുള്ള കാലം വരെ മമ്മൂട്ടി എന്ന നടൻ ജനങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടാകുമെന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. ഏത് നടൻ വന്നാലും മമ്മൂട്ടി എന്ന നടന്റെ തട്ട് താഴ്ന്നു നിൽക്കുമെന്നും ആരാധകർ പറയുന്നു.