
ദുബായ്: ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും ആടുജീവിതം സിനിമയുടെ സംവിധായകനുമായ ബ്ലെസ്സിക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും സംവിധായകൻ ബ്ലെസി യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ പ്രതിഭകൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു. യുഎഇയുടെ ഗോൾഡൻ വിസ അംഗീകാരത്തിന് സംവിധായകൻ ബ്ലെസി നന്ദി പറഞ്ഞു. ദുബായിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ അറബ് ചലച്ചിത്ര രംഗത്തെ പ്രതിഭകളും യുഎഇയിലെ പൗര പ്രമുഖരും സംബന്ധിച്ചു.
ആടുജീവിതമാണ് ബ്ലെസ്സിയുടെ സംവിധാനത്തിൽ തിയേറ്ററുകളിൽ ഒടുവിലെത്തിയ ചിത്രം. ബ്ലെസി സംവിധാനം ചെയ്ത സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.
വിഷ്വൽ റൊമാൻസിന്റെ ബാനറില് എത്തുന്ന ചിത്രത്തില് ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.