
ചെന്നൈ: ലോക്സഭാ പോളിംഗ് ദിവസമായ ഇന്നലെ വോട്ട് ചെയ്യാനെത്തിയ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് മറ്റ് വോട്ടർമാരെ ബുദ്ധിമുട്ടിച്ചതായി പരാതി. ചട്ടം ലംഘിച്ച് പോളിംഗ് സ്റ്റേഷനിൽ വിജയ്യുടെ നേതൃത്വത്തിൽ ആൾക്കൂട്ടത്തെ എത്തിച്ചു എന്നതാണ് പരാതി. ചെന്നൈ പൊലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചത്.
പരാതി നൽകിയ വ്യക്തിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 200ൽ അധികം ആളുകളുമായി നടൻ നീലങ്കരൈ പോളിങ് സ്റ്റേഷനിൽ എത്തിയെന്നാണ് ആരോപണം. പോളിങ് സ്റ്റേഷൻ്റെ 100 മീറ്ററിനുള്ളിൽ പത്തിൽ കൂടുതൽ ആളുകൾ ഒരുമിച്ചു കൂടരുതെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഉത്തരവിൻ്റെ ലംഘനമാണിത്. മാത്രമല്ല, മറ്റ് വോട്ടർമാർക്കൊപ്പം ക്യൂവിൽ നിൽക്കാതെ പൊലീസിന്റെ സഹയത്തോടെ വോട്ട് ചെയ്യുകയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 290, 357, 171 (എഫ്) വകുപ്പുകൾ പ്രകാരം നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തമിഴ്നാട് ഉൾപ്പെടെ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്നലെ തിരഞ്ഞെടുപ്പ് നടന്നു. വിജയ്യുടെ തമിഴക വെട്രിക് കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ വിജയ്യുടെ വസതിക്ക് മുന്നിൽ നിരവധി പേർ തടിച്ചു കൂടിയിയിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് വിജയ് വോട്ട് രേഖപ്പെടുത്താനെത്തിയത്. വീട് മുതൽ പോളിംഗ് ബുത്ത് വരെ ആരാധകരും പ്രവർത്തകരുമടങ്ങിയ വലിയ സന്നാഹം തന്നെയാണ് ബൂത്തിലെത്തിയത്. പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചും പോളിംഗ് ബൂത്തിലേക്ക് എത്തിച്ച വിജയ്യുടെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി ലഭിച്ചത്.
പ്രശ്നം മുഴുവനായും പരിഹരിച്ചു ; പിവിആർ മലയാള ചിത്രങ്ങൾ എല്ലാ സ്ക്രീനുകളിലും പ്രദർശിപ്പിക്കും