
കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ പെയ്ത കനത്ത മഴയിൽ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയിൽ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തിൽ നിന്ന് ദുബായിലെ ജനങ്ങൾ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങൾ.
'ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.
'മരുഭൂമിയിൽ സ്വപ്നനഗരിയിൽ പടുത്തുയർത്തിയ അതേ ആർജ്ജവത്തോടെ ഈ ദുരിതപെയ്തിയിൽ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാൻ നമ്മുടെ സഹോദരർ ഉൾപ്പടെയുള്ള ഗൾഫ് ജനതയ്ക്ക് സാധിക്കട്ടെ' എന്നാണ് ടോവിനോ തോമസ് കുറിച്ചത്.
കൃത്രിമ മഴയിലൂടെ രാജ്യത്തെ ജലപ്രതിസന്ധി മറികടക്കാൻ ഭരണകൂടം ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് ഇപ്പോൾ കാലാവസ്ഥ വിദഗ്ധർ ഉള്ളത്. നിരവധിപേർ ദുബായി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.