
ഒരുമാസം മുമ്പ് അന്തരിച്ച ഫ്രണ്ട്സ് സീരീസ് താരം മാത്യു പെറിയുടെ മരണ കാരണം കെറ്റാമൈനിന്റെ അമിതോപയോഗമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. ആകസ്മികമായ കെറ്റാമൈൻ ഉപയോഗം പിന്നീട് അമിതമായതാണ് മരണകാരണം എന്ന് മെഡിക്ക്ൽ എക്സാമിനർ പറയുന്നു. ഹാലുസിനേഷന് ഇഫക്ട് കൊടുക്കുന്ന ലഹരി മരുന്നാണ് കെറ്റാമൈന്. ഡോക്ടര്മാര് ഇത് ചില സാഹചര്യങ്ങളിൽ അനസ്തെറ്റിക്കായി ഉപയോഗിക്കാറുണ്ട്. മാത്രമല്ല, വിഷാദരോഗത്തിനും പെയിൻ കില്ലറായും കെറ്റാമൈന് ഉപയോഗിക്കുന്നു.
തന്റെ വേദനയെ കുറയ്ക്കാനും വിഷാദാവസ്ഥയിൽ നിന്ന് മുക്തനാവാനും കെറ്റാമൈൻ ഒരു പരിധിവരെ സഹായിച്ചിരുന്നുവെന്ന് മാത്യു പെറി എഴുതിയിട്ടുണ്ട്. എന്നാൽ ഇതിന്റെ അനന്തരഫലം തന്നെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. ഏറെ കാലമായി മദ്യത്തിനും ലഹരി വസ്തുക്കൾക്കും അടിമായായിരുന്നു മാത്യു പെറി. നിരവധി തവണ അദ്ദേഹം റിഹാബ് ക്ലിനിക്കുകളിൽ അഭയം തേടിയിട്ടുമുണ്ട്.
ഒക്ടോബര് 29നാണ് മാത്യു പെറി ലോകത്തോട് വിട പറഞ്ഞത്. ലോസാഞ്ചലസിലെ അദ്ദേഹത്തിന്റെ വസതിയില് ബാത്ത് ടബില് ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. പെറിയുടെ സഹായിയാണ് പൊലീസില് വിവരം അറിയിച്ചത്. ചാന്ഡ്ലര് ബിങ് എന്ന കഥാപാത്രത്തിലൂടെ ലോക ശ്രദ്ധനേടിയ നടന്റെ വിയോഗത്തിന്റെ വേദനയിൽ നിന്ന് പുറത്തുവരാൻ ഇന്നും വീർപ്പുമുട്ടുകയാണ് ആരാധകർ. മാത്യു പെറിയുടെ മരണത്തിന് ശേഷം കണ്ണീരടക്കാതെ ഫ്രണ്ട്സ് സീരീസ് കാണാൻ കഴിയുന്നില്ലെന്നായിരുന്നു ആരാധകർ പ്രതികരിച്ചത്. ഫ്രണ്ട്സിന് പുറമേ ഫൂള്സ് റഷ് ഇന്, ദി വോള് നയണ് യാര്ഡ്സ് തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.