'വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം, അത് തുടരും'; ഷെയ്ൻ നിഗം

വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് തൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് പ്രകടിപ്പിച്ചതെന്ന് ഷെയ്ൻ നിഗം

dot image

കളമശ്ശേരിയിലെ സ്ഫോടനത്തിൽ പ്രതികരണമറിയിച്ച് കഴിഞ്ഞ ദിവസം തനിക്കൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് നടൻ ഷെയ്ൻ നിഗം. സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് തൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് പ്രകടിപ്പിച്ചതെന്നും അതിൽ കൂടെ നിന്നതിൽ സന്തോഷമുണ്ടെന്നും നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഷെയ്ൻ നിഗമിന്റെ പോസ്റ്റ്

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്...സന്തോഷം തന്നെ. ഞാൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ്ഗ, മത, വർണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എൻ്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്.

സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത് സ്വാർത്ഥ ലാഭത്തിനു വേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ... ഞാനല്ല.. നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്... അത് എന്നും തുടർന്ന് കൊണ്ടിരിക്കും....

കളമശേരിയിൽ നടന്ന ദുരന്തം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അപകടമാണെന്നും സ്ഫോടനവുമായി ബന്ധപ്പെട്ട് ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിയ്ക്കുന്നുവെന്നാണ് ഷെയ്ൻ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം കുറിച്ചത്. ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഷെയ്ൻ നിഗം പോസ്റ്റിൽ പറഞ്ഞിരുന്നു.

'സംഭവിക്കാൻ പാടില്ലാത്ത അപകടം, ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്'; ഷെയ്ൻ നിഗം

പോസ്റ്റിന് പിന്നാലെ നടനെ അഭിന്ദിച്ച് നിരവധി പേർ പ്രതികരിച്ചിരുന്നു. നൂറുകണക്കിന് സിനിമാ സ്റ്റാറുകൾ ഉണ്ടായിട്ടും ഷെയ്നിന് മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റിടാൻ തോന്നിയത്, അതിൽ നന്ദി എന്നും നടന്മാർ അപൂർവങ്ങളിൽ അപൂർവമായേ ഇങ്ങനെ അഭിപ്പ്രായം പറയാറുള്ളൂ... സമൂഹത്തിൽ ഐക്യവും സമാധാനവും നിലനിർത്തണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്നുമടക്കമാണ് പ്രതികരണം.

dot image
To advertise here,contact us
dot image