

മുംബൈ: ഓപ്പണിങ് ദിവസം തന്നെ മുൻ സിനിമയുടെ റെക്കോർഡ് തകർത്ത് കിംഗ് ഖാൻ ചിത്രം ജവാൻ പ്രദർശനയോട്ടം തുടരുകയാണ്. ചിത്രം ആദ്യ ദിനത്തിൽ 129.6 കോടിയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. ജവാൻ കണ്ട് നിരവധി പേർ താരത്തിന് അഭിനന്ദനങ്ങളറിയിച്ചിരുന്നു. ഇതിനിടെ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഷാരൂഖിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണമെന്നാണ് ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം എക്സിൽ പോസ്റ്റ് ചെയ്തത്. ജവാൻ ട്രെയ്ലർ ലോഞ്ച് ചടങ്ങിന്റെ വീഡിയോ പങ്കിട്ടുകൊണ്ടായിരുന്നു ആനന്ദിന്റെ കുറിപ്പ്. 'എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ സംരക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ സമ്പാദ്യത്തിനായി കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. അത്തരത്തിൽ ഷാരൂഖ് ഖാനെ നാം ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നു,' ആനന്ദ് പോസ്റ്റ് ചെയ്തു.
പഠാൻ പോലെ തന്നെ ജവാനും വിദേശ രാജ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിലുള്ളതുപോലെ പുറത്തും ഷാരൂഖിന് ഫാൻസ് ഏറെയാണ്. ജവാനെ കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുനിന്ന് വരുന്നതും. ഓസ്ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളില് ബോക്സോഫീസ് ബുക്കിംഗില് ജവാന് ഒന്നാം റാങ്കിലാണ്. ഓപ്പണിംഗ് കളക്ഷൻ എന്ന രീതിയിൽ റെക്കോർഡ് കളക്ഷൻ നേടുന്ന ഒരു ഹിന്ദി ചിത്രം കൂടിയായിരിക്കുകയാണ് ജവാൻ. എന്നാൽ തുടക്കത്തിൽ ചിത്രം കാണിക്കുന്ന ആവേശം വരും ദിവസങ്ങളിൽ തിയേറ്ററിൽ കാണിച്ചേക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.