
'റോക്കി ഔർ റാണി കി പ്രേം കഹാനി' കരൺ ജോഹറിന്റെ ഗംഭീര തിരിച്ചുവരവായി വിലയിരുത്തുകയാണ് ബോളിവുഡ്. സിനിമ കണ്ട അനുഭവം പങ്കുവച്ച് നിരവധി താരങ്ങളാണ് രംഗത്തുവരുന്നത്. 'ആർആർകെപികെ' കണ്ട് കണ്ണുനനഞ്ഞാണ് തിയേറ്റർ വിട്ടതെന്ന് മലയാളി താരം പാർവതി തിരുവോത്ത് പ്രതികരിച്ചു.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സിനിമയെക്കുറിച്ച് സംസാരിച്ചത്. 'റോക്കി ഔർ റാണി കി പ്രേം കഹാനി കണ്ട് തീയേറ്ററിൽ നിന്ന് ഇറങ്ങിയ ഞാൻ എന്റെ ടീ ഷർട്ടിന്റെ കോളർ നനഞ്ഞിരിക്കുന്നുവെന്ന് മനസ്സിലായി. സിനിമ കണ്ട് സന്തോഷംകൊണ്ടും സങ്കടംകൊണ്ടും കണ്ണീർപൊഴിക്കുകയായിരുന്നു. റോക്കി നൽകുന്നപോലെ ഒരു ഹഗ് എനിക്കിപ്പോൾ ആവശ്യമാണ്,' എന്നാണ് പാർവതി പറഞ്ഞത്. ഇതിനോട് പ്രതികരിച്ചുകൊണ്ട് താരത്തോടുള്ള സ്നേഹമറിയിച്ച് നടൻ രൺവീർ സിങ്ങും സ്റ്റോറി പങ്കുവെച്ചു. ഒരുപാട് സ്നേഹത്തോടെ ഹഗ്സ് നൽകുന്നു എന്നായിരുന്നു രൺവീറിന്റെ മറുപടി.
രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന താരങ്ങളായ ചിത്രം കരണിന്റെ 'സിഗ്നേച്ചർ സ്റ്റൈലി'ലുള്ളതാണ്. രൺവീറിനും ആലിയക്കും പുറമെ സിനിമയിലെ ജയ ബച്ചൻ, ഷബാന ആസ്മി, ധർമേന്ദ്ര എന്നിവരുടെ പ്രകടനങ്ങൾക്കും തിയേറ്ററിൽ കൈയ്യടിയുണ്ട്. 'കരണിന്റെ കരിയറിൽ ഏറ്റവും മികച്ചത്' എന്നാണ് സംവിധായകൻ അനുരാഗ് കശ്യപ് റോക്കി ഔർ റാണി കി പ്രേം കഹാനിയെ പുകഴ്ത്തിയത്. ഹിന്ദി സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്ന കാലത്ത് ആർആർകെപികെ നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തൽ. ഇഷിത മൊയ്ത്രയും ശശാങ്ക് ഖൈതാനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആർആർകെപികെയുടെ സഹ നിർമ്മാതാവുമാണ് കരൺ ജോഹർ.