
കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കടത്തിയത് ജുമി ആണെന്നാണ് പൊലീസ് പറയുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, ഷൈൻ ഷാജി എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
മെയ് 19-ന് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധ നടത്തിയത്. രണ്ടുകോടിയിലധികം വിലവരുന്ന മയക്കുമരുന്നാണ് ഇവിടെ നിന്നും പിടികൂടിയത്. ഇവർ കോഴിക്കോട് ബീച്ച്, മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ ഷൈൻ ഷാജി സമാനകേസുകളിൽ രണ്ടുവര്ഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.