
May 15, 2025
11:27 PM
കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരെ അനുശോചിച്ച് മോഹൻലാൽ. ദുരന്തത്തിൽ താനും തന്റെ പ്രാർത്ഥനയും താനും ഒപ്പമുണ്ട് എന്നും നടൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാൽ അനുശോചനം പങ്കുവെച്ചത്.
'കുവൈറ്റ് തീപിടുത്തത്തിൽ ദുരന്തത്തിനിരയായ എല്ലാവർക്കും എൻ്റെ നെഞ്ചുലഞ്ഞുള്ള പ്രാർത്ഥനകൾ. ഈ വലിയ ദുരന്തത്തിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും,' താരം കുറിച്ചു.
ഇന്നലെ പുലർച്ചെ കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്. മരിച്ചവരിൽ 43 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതിൽ 24 മലയാളികളുടെ മരണം നോർക്ക റൂട്ട്സ് സ്ഥിരീകരിച്ചു. ആറ് നിലകെട്ടിടത്തിന്റെ താഴെ നിലയിലാണ് തീപിടിത്തം ഉണ്ടായത്.
ഷോർട്ട് സർക്യൂട്ടിൽ നിന്ന് തീ പടർന്ന് 20 ഓളം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് തൊഴിലാളികൾ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ഈ ദുരന്തം ഉണ്ടായത്. അതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. തീ പടർന്ന് പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. പലരും മരിച്ചത് വിഷ പുക ശ്വസിച്ചായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ദുരന്തം കണക്കിലെടുത്ത് കുവൈറ്റിലെ പലഭാഗങ്ങളിലായി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധന കാമ്പയിന് നേതൃത്വം നൽകിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ്. കെട്ടിടങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മുന്നറിയിപ്പില്ലാതെ തന്നെ അത് നീക്കം ചെയ്യും. മുനിസിപ്പാലിറ്റിയുമായി സഹകരിച്ചായിരിക്കും നിയമം നടപ്പാക്കുക.