
ന്യൂഡല്ഹി: മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട് ഇസ്രയേല് ഇന്ത്യക്ക് കൈമാറിയ സുപ്രധാന രഹസ്യരേഖകള് കാണാതായതായി വെളിപ്പെടുത്തല്. രാജീവ് ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളായിരുന്നു കൈമാറിയത്. എന്നാല് രാജീവ് ഗാന്ധി വധത്തിന് പിന്നാലെ ഈ രേഖകള് അപ്രത്യക്ഷമായതായി സുരക്ഷാകാര്യവിദഗ്ധനായ നമിത് വര്മ്മ പറഞ്ഞു.
'സമീപകാല ചരിത്രത്തില്, കഴിഞ്ഞ മൂന്ന്-നാല് പതിറ്റാണ്ടുകള്ക്കിടെ ഇസ്രയേല് ഇന്ത്യയുമായി പങ്കുവെച്ച വിവരങ്ങളില് ഏറ്റവും പ്രധാനപ്പെട്ടത് രാജീവ് ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്ന ചില രേഖകള് ആയിരുന്നു. ഒടുവില് അത് സംഭവിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ രാഷ്ട്രീയ സാഹചര്യങ്ങള് മാറി. രാഷ്ട്രങ്ങള് ദൈനംദിന അടിസ്ഥാനത്തില് സഹകരിച്ചു പ്രവര്ത്തിക്കേണ്ടതായിരുന്നു. എന്നാല് ഇസ്രയേലില് നിന്ന് ലഭിച്ച ആ രേഖകള് മാറ്റിവെക്കപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്തു.' യുസാനസ് ഫൗണ്ടേഷന് സംഘടിപ്പിച്ച ചര്ച്ചയില് പങ്കെടുത്ത് സംസാരിക്കവെയായിരുന്നു നമിത് വര്മ ഇക്കാര്യം പറഞ്ഞത്. സുരക്ഷയും വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട നിര്ണ്ണായക കാര്യങ്ങളില് സര്ക്കാരുമായി അടുത്ത് പ്രവര്ത്തിച്ചയാളാണ് നമിത് വര്മ്മ.
മറ്റ് ഫയലുകളുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തില് ആ രേഖകള് ഞങ്ങള് പുനര്നിര്മ്മിച്ചു. പ്രസ്തുത രേഖയുടെ പകര്പ്പ് ആവശ്യപ്പെട്ടെങ്കിലും ഇസ്രയേല് നല്കിയില്ല. രാഷ്ട്രങ്ങള്ക്കിടയിലെ നയതന്ത്ര വിവര കൈമാറ്റങ്ങളില് രാഷ്ട്രീയത്തിനുള്ള സ്വാധീനം എത്ര വലുതാണെന്നുള്ളതിന് ഇതിലും വലിയ തെളിവ് ഉണ്ടാകില്ലെന്നും നമിത് വര്മ്മ പറഞ്ഞു.
ഇന്ത്യ ഒരു നിര്ണ്ണായക ഘട്ടത്തിലായിരുന്നു ആ സമയത്ത്. യുഎസിനും സോവിയറ്റ് യൂണിയനും ഇടയില് ഇന്ത്യ ഒരു സമാന്തരചാലകമായി പ്രവര്ത്തിക്കുകയായിരുന്നു. ആ ആശയവിനിമയത്തില് രാജീവ് ഗാന്ധിയും ഭാഗമായിരുന്നു. ആഗോള സമവാക്യങ്ങള് മാറുമ്പോഴോ നിലവിലെ സാഹചര്യങ്ങള് വെല്ലുവിളി നേരിടുമ്പോഴോ ഇത്തരം സംഭവങ്ങള് ഉണ്ടാവാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
രേഖകള് മാറ്റുന്നതിന് പണം നല്കിയതായി സൂചനയുണ്ടായിരുന്നു. 'ഗോഡ്മാന്' പണം നല്കി എന്നായിരുന്നു രേഖയില് ഉണ്ടായിരുന്നത്. ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്. ആ വിവരങ്ങള് രേഖപ്പെടുത്തപ്പെട്ടിരുന്നു. രഹസ്യാന്വേഷണ ഏജന്സികള്ക്ക് ഇക്കാര്യം അറിയാമായിരുന്നു. രാജീവ് ഗാന്ധിക്ക് സുരക്ഷ ഏര്പ്പെടുത്തണമെന്ന് അവര് ആവശ്യപ്പെട്ടിരുന്നു. എന്നാല് അന്നത്തെ സര്ക്കാര് അത് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.