
കൊച്ചി: ചെങ്ങമനാട് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത പത്താം ക്ലാസുകാരന്റെ മരണത്തിൽ മൊബൈൽ ഗെയിമുകൾക്ക് പങ്കുണ്ടോ എന്ന സംശയത്തിൽ പൊലീസ്. വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഇന്ന് രക്ഷിതാക്കളുടെ മൊഴിയെടുക്കും. ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്തിലാണ് അഗ്നൽ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
കപ്രശേരി വടക്കുഞ്ചേരി ജെയ്മിയുടെയും ജിനിയുടെയും മകനാണ് അഗ്നൽ. വെള്ളിയാഴ്ച വൈകീട്ടാണ് ആഗ്നലിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമ്പാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരിക്കുകയാണ്. മഴക്കോട്ട് ധരിച്ച് മുഖം മറച്ച നിലയിലായിരുന്നു മൃതദേഹം.
അഗ്നൽ സ്ഥിരമായി വീഡിയോ ഗെയിം കാണാറുണ്ടായിരുന്നുവെന്നാണ് പൊലീസിന് അന്വേഷണത്തിൽ ലഭിച്ച വിവരം. മൃതദേഹം ദുരൂഹമായ രീതിയിലാണ് കണ്ടെത്തിയത് എന്നതോടെയാണ് വീഡിയോ ഗെയിമിന്റെ സ്വാധീനത്തിലേക്ക് അന്വേഷണം നീങ്ങിയത്. ഓൺലൈൻ ഗെയിമിൽ നിർദ്ദേശിച്ച ടാസ്കിന്റെ ഭാഗമായാണോ ആത്മഹത്യ എന്നാണ് പൊലീസ് സംശയിക്കുന്നത്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)