
തിരുവനന്തപുരം: ഡിജിപി എസ് ദർവേഷ് സാഹിബുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് തർക്കം പരിഹരിച്ചു. പണം കിട്ടിയെന്ന് പരാതിക്കാരൻ അറിയിച്ചു. പണം പരാതിക്കാരന് ലഭിച്ചാൽ ജപ്തി ഒഴിവാകുമെന്നാണ് കോടതി വ്യവസ്ഥ. തിരുവനന്തപുരം അഡീഷണൽ സബ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.
ഡിജിപി ഷെയ്ക് ദര്വേഷ് സാഹിബിനെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തിയിരുന്നു. പരാതിക്കാരനായ ഉമര് ഷരീഫില് നിന്നും സ്പെഷ്യല് ബ്രാഞ്ച് ഉദ്യോഗസ്ഥര് രേഖകള് ശേഖരിച്ചിരുന്നു. വില്പ്പന കരാര് ലംഘിച്ചെന്ന പരാതിയില് ഷെയ്ക് ദര്വേഷ് സാഹിബിന്റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. പിന്നാലെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണവുമായി രംഗത്തെത്തിയത്.
വായ്പാ ബാധ്യതയുള്ള ഭൂമി വില്ക്കുന്നതിനായി കരാര് ഉണ്ടാക്കിയെന്നാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയുടെ പരാതി. അഡ്വാന്സായി വാങ്ങിയ 30 ലക്ഷം രൂപ തിരികെ നല്കിയില്ലെന്നും പരാതിക്കാരന് ആരോപിച്ചിരുന്നു.