
കൊച്ചി: മാടവനയിൽ 'കല്ലട' സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില് ബസിനടിയിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂർ ദേശീയ പാത ബൈപ്പാസിൽ വച്ച് ബസ് സിഗ്നൽ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്നല് കാത്തുനിൽക്കുകയായിരുന്നു. കൊച്ചിയിലെ വസ്ത്രാലത്തിൽ ജീവബക്കാരനാണ് മരിച്ച ജിജോ സെബാസ്റ്റ്യൻ.
ബസ് സിഗ്നലിൽ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് സൂചന. ബസിൽ സഞ്ചരിച്ച 11 പേരെ തൊട്ടടുത്തുള്ള ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറു പേർ സ്ത്രീകളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ക്രെയിനുപയോഗിച്ചാണ് ബസ് ഉയർത്തിയത്. ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തെക്ക് പോവുകയായിരുന്ന കല്ലട ബസ് ആണ് മറിഞ്ഞത്. മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നിരുന്നത്. പോലീസും ഫയർ ഫോഴ്സും എത്തി ക്രെയിൻ ഉപയോഗിച്ചാണ് ബസ് മാറ്റിയത്.