
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കാനിരിക്കേ സ്കൂൾ പിടിഎയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാൻ. പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
എൻട്രൻസ് കോച്ചിങ് സെന്ററുകൾ വലിയ ഫീസ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുനയം രൂപികരിക്കും. അൺ എയിഡഡ് മേഖലകളിൽ വലിയ തുക ഈടാക്കുന്നുണ്ട്. ഒന്നാം ക്ലാസ്സിൽ തന്നെ വലിയ തുക ഈടാക്കുന്നു. സംസ്ഥാനത്ത് എകീകൃത ഫീസ് ഘടന ഇതുവരെ ഇല്ല. അത് രൂപീകരിക്കേണ്ട സമയമായി. എകീകൃത ഫീസ് ഘടനയാണെങ്കിൽ എയ്ഡഡ് മേഖലകളിൽ വാങ്ങുന്ന വലിയ തുകകളെ ഒരു പരിധി വരെ കുറക്കാനാകും. മിനിമം മാർക്ക് സംവിധാനം കൊണ്ടു വരും എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഫോക്കസ് സ്കൂൾ പദ്ധതിക്ക് തുടക്കം കുറിക്കും. 25 കുട്ടികളിൽ കുറവുള്ള സ്കൂളുകൾക്ക് പ്രത്യേക പരിഗണന നൽകി ഉയർത്തി കൊണ്ടുവരും. നാളെ 8.45 ന് പ്രേവേശനോത്സവം ആരംഭിക്കും. കുട്ടികളെ മധുരം നൽകി സ്വീകരിക്കും. മോഹൻലാൽ അടക്കമുള്ള വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് ആശംസ അറിയിക്കുന്ന വിഡിയോ പ്രദർശിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വടകരയിൽ വിജയം ഉറപ്പ്, ഇടത് വോട്ടുകൾ വരെ കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്: ഷാഫി പറമ്പിൽ