
കോഴിക്കോട്: സുപ്രഭാതം പത്രത്തിന് നയം മാറ്റമുണ്ടെന്ന ചാനല് പ്രതികരണം നടത്തി സമസ്തയുടെ കാരണം കാണിക്കൽ നോട്ടീസിന് വിധേയനായ ബഹാഉദ്ദീന് നദ്വിക്ക് പ്രത്യക്ഷ പിന്തുണയുമായി മുസ്ലിം ലീഗ്. ലീഗ് നേതാവിന്റെ പേരിലുള്ള പുരസ്കാരം നദ്വിക്ക് കൈമാറും. ജൂൺ 3ന് ചടങ്ങ് വിപുലമായി നടത്താനാണ് ലീഗ് നേതൃതല തീരുമാനം. സാദിക്കലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ ഉൾപ്പടെയുള്ള ഉന്നത നേതാക്കൾ പങ്കെടുക്കുന്ന പരിപാടി സമസ്തയിലെ ലീഗ് വിരുദ്ധർക്കുള്ള മറുപടിയായി മാറും. മുശാവറ ചേരുന്നതിന് മുൻപായി നദ്വിക്കുള്ള പിന്തുണ പരസ്യമാക്കലാണ് ലീഗ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലീഗിന്റെ മുതിർന്ന നേതാവായ കൊളത്തൂർ ടി മൗലവിയുടെ സ്മരണാർത്ഥം കൊളത്തൂർ മൗലവി എഡ്യൂക്കേഷണൽ ട്രസ്റ്റ് നൽകി വരുന്ന അവാർഡാണ് നദ്വിക്ക് കൈമാറുക. മലപ്പുറം ചെമ്മാട് താജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ വെച്ച് നദ്വിയും ലീഗ് നേതാക്കളും നിലപാട് വ്യക്തമാക്കിയേക്കും. സുപ്രഭാതത്തിന്റെ നടത്തിപ്പിൽ വിയോജിപ്പുണ്ടെന്നും കൂടുതൽ കാര്യങ്ങൾ മുശാവറയിൽ പറയാമെന്നും ബഹാഉദ്ദീൻ നദ്വി നേതൃത്വത്തിന് നൽകിയ വിശദീകരണ കത്തിൽ നേരത്തെ എഴുതിയിരുന്നു. സമസ്തയില് ചിലര് ഇടതു പക്ഷവുമായി അടുക്കാന് ശ്രമിക്കുന്നുണ്ടെന്നായിരുന്നു ബഹാഉദ്ദീന് മുഹമ്മദ് നദ്വിയുടെ വിമര്ശനം. എല്ലാവര്ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില് നയം മാറ്റമുണ്ടായെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
അതേസമയം മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കൾ പങ്കെടുത്തിരുന്നില്ല. സമസ്തയുമായി ഭിന്നതയില്ലെന്നും സുപ്രഭാതവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നുമായിരുന്നു ഇത് സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഐഎം പരസ്യം സുപ്രഭാതം പ്രസിദ്ധീകരിച്ചതിനെതിരെ ലീഗ് പ്രവർത്തകർ വലിയ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിൽ പത്രത്തിന് കൃത്യമായ പോളിസിയുണ്ടെന്നും യുഡിഎഫ് പരസ്യം ലഭിക്കാത്തതിനാലാണ് നൽകാതിരുന്നത് എന്നുമായിരുന്നു മാനേജ്ന്റ് വിശദീകരണം
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസം; എസ്പിഒമാർക്ക് പ്രതിഫലം ലഭിച്ചില്ല, മറുപടിയില്ലാതെ അധികൃതർ