
കൊച്ചി: യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയുടെ വിമര്ശനം. ചാന്സലര്ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഗവര്ണറുടെ സെനറ്റ് നോമിനേഷന് സര്വകലാശാല നിയമം അനുസരിച്ചാവണം. സര്വകലാശാലാ നിയമത്തില് നിന്ന് വ്യതിചലിച്ചുള്ള ഗവര്ണറുടെ നടപടി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.
ചാന്സലറുടെ നടപടി തുല്യതയ്ക്ക് വിരുദ്ധവും വിവേചനപരവുമാണ്. വിവേചനാധികാരം യുക്തിപരമായും പക്ഷപാത രഹിതമായും വിനിയോഗിക്കണം. വ്യക്തിപരമായ തീരുമാനമനുസരിച്ചല്ല ഗവര്ണര് തീരുമാനമെടുക്കേണ്ടത്. നാമനിര്ദ്ദേശം റദ്ദാക്കിയ ഉത്തരവിലാണ് ഗവര്ണ്ണര്ക്ക് എതിരായി ഹൈക്കോടതി വിമര്ശനം ഉന്നയിച്ചിരിക്കുന്നത്.
സര്വകലാശാല നിയമമനുസരിച്ചുള്ള യോഗ്യത ഗവര്ണറെ നിയമിച്ചവര്ക്കില്ല. ഗവര്ണര് നിയമിച്ച നാല് പേരും മികച്ച പ്രകടനം കാഴ്ചവെച്ചവരല്ല. നാല് പേരും സര്വകലാശാലയുടെ പട്ടികയിലുള്ളവരെക്കാള് യോഗ്യരല്ലെന്നും കോടതി നിരീക്ഷിച്ചു.
കേരള സര്വകലാശാല സെനറ്റിലേക്കുള്ള ഗവര്ണറുടെ നാമര്ദേശം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാല് അംഗങ്ങളുടെ നാമനിര്ദേശമാണ് റദ്ദാക്കിയത്. ആറാഴ്ചയ്ക്കകം പുതിയ നാമനിര്ദേശം നല്കാന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഹൈക്കോടതി സിംഗിള് ബെഞ്ചിന്റേതാണ് നടപടി. അതേസമയം സെനറ്റിലേക്കുള്ള സര്ക്കാരിന്റെ മൂന്ന് നാമനിര്ദേശം ഹൈക്കോടതി ശരിവെച്ചു. സിന്ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജെ എസ് ഷിജുഖാന്, മുന് എംഎല്എ ആര് രാജേഷ്, അഡ്വ. ജി മുരളീധരന് എന്നിവരുടെ നാമനിര്ദേശത്തിനാണ് അംഗീകാരം ലഭിച്ചത്. ഇവരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്ജി ഹൈക്കോടതി തള്ളുകയായിരുന്നു.