
വടകര: മോര്ഫിങ് വീഡിയോ വിവാദത്തില് വടകരയിലെ എല്ഡിഎഫ് സ്ഥാനാര്ഥി കെ കെ ശൈലജയ്ക്കെതിരെ രൂക്ഷ വിമര്ശനവുമായി യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില്. നുണ പറഞ്ഞ് തിരഞ്ഞെടുപ്പില് സഹതാപതരംഗം സൃഷ്ടിക്കാന് ശൈലജ ശ്രമിച്ചുവെന്ന് രാഹുല് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുല് മാങ്കൂട്ടത്തിലിന്റെ വിമര്ശനം. തന്റെ മോര്ഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും തല മാറ്റിയ പോസ്റ്ററിനെ കുറിച്ചാണ് പറഞ്ഞതെന്നും കെകെ ശൈലജ പറഞ്ഞിരുന്നു.
''ഷാഫി പറമ്പിലിന് ഉമ്മയില്ലേ?' തനിക്കെതിരെ അശ്ലീല പ്രചാരണം ഷാഫി പറമ്പിലിന്റെ നേതൃത്വതിലാണ് നടക്കുന്നത് എന്നു ആരോപിച്ചു ശ്രീമതി കെ.കെ. ശൈലജ ടീച്ചര് ചോദിച്ച ചോദ്യമാണ് ഇത്. അതേ ടീച്ചറേ, ഷാഫി പറമ്പിലിന് ഉമ്മയുണ്ട്, പക്ഷേ ആ ഉമ്മ ഇങ്ങനെ കള്ളം പറയില്ല.' -രാഹുല് മാങ്കൂട്ടത്തില് ഫേസ്ബുക്കില് കുറിച്ചു. നാല് വോട്ടിന് വേണ്ടി കെ കെ ശൈലജ പച്ചക്കള്ളമാണ് പറയുന്നതെന്നും എങ്കിലും ടീച്ചറെന്നേ തങ്ങള് വിളിക്കൂവെന്നും രാഹുല് പരിഹസിച്ചു. ടീച്ചറുടെ പൊയ്മുഖം ജനം അറിയട്ടെയെന്നും കള്ളവും നുണയും ജനം തിരിച്ചറിയുമെന്നും പറഞ്ഞുകൊണ്ടാണ് രാഹുല് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
രാഹുല് മാങ്കൂട്ടത്തിലിന്റെ കുറിപ്പ്: പൂര്ണ്ണരൂപം
'ഷാഫി പറമ്പിലിന് ഉമ്മയില്ലേ?'
തനിക്കെതിരെ അശ്ലീല പ്രചാരണം ഷാഫി പറമ്പിലിന്റെ നേതൃത്വതിലാണ് നടക്കുന്നത് എന്നു ആരോപിച്ചു ശ്രീമതി KK ശൈലജ ടീച്ചർ ചോദിച്ച ചോദ്യമാണ് ഇത്.
അതേ ടീച്ചറേ, ഷാഫി പറമ്പിലിന് ഉമ്മയുണ്ട്, പക്ഷേ ആ ഉമ്മ ഇങ്ങനെ കള്ളം പറയില്ല
മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല പോലും…
പച്ചക്കളളമാണ് നാല് വോട്ടിന് വേണ്ടി താങ്കൾ പറയുന്നത്.പച്ചക്കളളം പറഞ്ഞെങ്കിലും ടീച്ചറെന്നേ ഞങ്ങൾ വിളിക്കു….
നുണ പറഞ്ഞ് ഒരു തിരഞ്ഞെടുപ്പിൽ സഹതാപം സൃഷ്ടിക്കാൻ താങ്കൾ ശ്രമിച്ചു.നുണ പറഞ്ഞെങ്കിലും ഞങ്ങൾ ടീച്ചറെന്നേ ഞങ്ങൾ വിളിക്കു….
ടീച്ചർ പറഞ്ഞ കള്ളം കള്ളം ആണെന്ന് അറിഞ്ഞിട്ടും അത് ഏറ്റെടുത്ത്
ചർച്ച നടത്തിയ citu മാധ്യമ തൊഴിലാളികൾ,ലേഖനം എഴുതിയ CITU എഴുത്തുകാർ,നീണ്ട കുറിപ്പ് എഴുതിയ CITU സൈബർ ബുദ്ധിജീവികൾ,തെറി പറഞ്ഞ സോഷ്യൽ മീഡിയ CITU കൃമികീടങ്ങൾ,എന്നും സ്ഥാനാർഥിക്കും എനിക്കുൾപ്പടെ എതിരെ വാർത്ത എഴുതിയ CITU ദേശാഭിമാനിക്കാർ,ഇപ്പോഴും ഇതൊക്കെ വിശ്വസിച്ച് വീട് വീടാന്തരം കയറുന്ന പാർട്ടി പ്രവർത്തകർ…..
നിങ്ങൾ ഇതൊക്കെ തുടരുക നമ്മുടെ ടീച്ചറുടെ പൊയ്മുഖം ജനം അറിയട്ടെ…
കള്ളവും നുണയും ജനം തിരിച്ചറിയും ടീച്ചറെ….