
തിരുവനന്തപുരം: പേട്ടയിൽ കുട്ടിയെ കാണാതായ സംഭവത്തിൽ അച്ഛൻ്റെയും അമ്മയുടെയും മൊഴിയെടുത്ത് പൊലീസ്. മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് കുഞ്ഞുങ്ങളുടെ പ്രായം പോലും രക്ഷിതാക്കൾക്ക് പറയാൻ സാധിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. കുട്ടികൾക്ക് ആർക്കും തിരിച്ചറിയൽ രേഖകൾ ഇല്ല. കുഞ്ഞിൻ്റെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റ് രേഖകളും പൊലീസ് ശേഖരിച്ചു. ബാങ്ക് അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ എത്തിയോ എന്ന് പരിശോധിക്കും.
ബിഹാർ സ്വദേശികളായ രക്ഷിതാക്കൾ ഏറെ നാൾ താമസിച്ചത് ആന്ധ്രയിലാണ്. അന്വേഷണം ആന്ധ്രയിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. 19 മണിക്കൂര് നീണ്ട തിരച്ചിലിനൊടുവിലാണ് ആള് സെയിന്റ്സ് കോളേജിന് സമീപം കാണാതായ കുഞ്ഞിനെ 300 മീറ്റര് അകലെ റേറ്റില്വെ പാളത്തിനടുത്ത് ഒരു ഓടയില് കണ്ടെത്തിയത്. പൊലീസിന്റെ ഡ്രോണ് പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. 1.5 മീറ്റര് ആഴമുള്ള ഓടയിലാണ് കുട്ടി ഉണ്ടായിരുന്നത്.
ഡ്രോണില് പതിഞ്ഞ ദൃശ്യത്തില് സംശയം തോന്നിയതിനെ തുടര്ന്ന് മണ്ണന്തല പൊലീസ് നേരിട്ട് എത്തി പരിശോധന നടത്തുകയായിരുന്നു. ഓടയില് വെള്ളം ഉണ്ടായിരുന്നില്ല. ഓടക്ക് സമീപം വലിയ ഉയരത്തില് കാട് വളര്ന്നിട്ടുണ്ട്. അതുകൊണ്ട് കുട്ടി തനിച്ച് അവിടെ വരെ നടന്ന് പോവില്ലെന്നാണ് പൊലീസിന്റെ അനുമാനം.