
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും പ്രതിഷേധ മുഖത്തേക്ക്. അടുത്ത മാസം അഞ്ചിന് കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിലേക്ക് സമര സമിതി മാർച്ച് സംഘടിപ്പിക്കും. ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉൾപ്പെടെ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ജനുവരി 30 നാണ് എൻഡോസൾഫാൻ ദുരിതബാധിതർ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരത്തിന് തുടക്കമിട്ടത്. സമരം തുടങ്ങി 35 ദിവസം പിന്നിടുമ്പോഴും ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ വന്നതോടെയാണ് പ്രതിഷേധ സമരം വീണ്ടും ശക്തമാക്കുന്നത്. മാർച്ച് അഞ്ചിന് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ നിന്നും ആർഡിഒ ഓഫീസിലേക്കാണ് സമരസമിതിയുടെ പ്രതിഷേധ മാർച്ച്.
ബേലൂര് മഗ്ന വീണ്ടും കര്ണാടക മേഖലയിലേക്ക്; വനത്തിലൂടെ വേഗത്തില് സഞ്ചാരം2017-ലെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് ദുരിതബാധിരാണെന്ന് കണ്ടെത്തിയിട്ടും പട്ടികയിലുൾപ്പെടാതെ പോയ 1031 പേരെ പരിഗണിക്കുക എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മരുന്നും ചികിത്സയും ലഭ്യമാക്കുക, എൻഡോസൾഫാൻ സെൽ യോഗം ചേർന്ന് കിട്ടേണ്ട നഷ്ടപരിഹാരം കേന്ദ്ര സർക്കാരിൽ നിന്നോ കമ്പനിയിൽ നിന്നോ വാങ്ങി നൽകാനുള്ള നിയമ നടപടികളിലേക്ക് കടക്കുക, സർക്കാരിന്റെ വിവാദ ഉത്തരവ് പിൻവലിക്കുക എന്നിവയാണ് ദുരിതബാധിതർ നിരന്തരം ഉന്നയിക്കുന്നത്. സമരത്തിന് സർക്കാർ പ്രാധാന്യം നൽകുന്നില്ലെങ്കിൽ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ദുരിതബാധിതർ പറഞ്ഞിരുന്നു.