
കൊച്ചി: തൃപ്പൂണിത്തുറയില് പടക്കസംഭരണശാലയില് ഉഗ്രസ്ഫോടനമുണ്ടായ സംഭവത്തില് അറസ്റ്റിലായവരെ ഇന്ന് കോടതിയില് ഹാജരാക്കും. സംഭവത്തില് കൂടുതല് പരിശോധനകള് ഇന്നും തുടരും. തിങ്കളാഴ്ച രാത്രി നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സംഘാടക സമിതി അംഗങ്ങള് ഉള്പ്പടെയുള്ളവര്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരില് പലരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്, സെക്രട്ടറി രാജേഷ്, ട്രഷറര് സത്യന്, ജോയിന്റ് സെക്രട്ടറി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. രാത്രി എട്ടരയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തൃപ്പൂണിത്തുറ തെക്കുംഭാഗത്തെ പടക്കസംഭരണശാലയിലേക്ക് എത്തിച്ച വന്പടക്കശേഖരം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ഒരാള് സംഭവത്തിന് പിന്നാലെയും മറ്റൊരാള് ചികിത്സയിലായിരിക്കെയുമാണ് മരിച്ചത്. മരിച്ചവരുടെ പോസ്റ്റുമോര്ട്ടം നടപടികള് ഇന്ന് നടക്കും. ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും.
സ്ത്രീകളും കുട്ടികളും ഉള്പ്പടെയുള്ള പരിക്കേറ്റവര് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില് രണ്ട് പേരുടെ നില ഗുരുതരമാണ്. സമീപത്തെ 45 ഓളം വീടുകള്ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര് അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായതായും ഒരു കിലോമീറ്റര് അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികള് പറഞ്ഞു.
പുതിയകാവ് സ്ഫോടനം; ആദർശിന് പടക്ക നിർമാണത്തിന് ലൈസൻസില്ലെന്ന് പൊലീസ്