
ഇടുക്കി: നെടുങ്കണ്ടത്ത് ഉരുൾപൊട്ടിയ മേഖലയിൽ നിന്നും ആളുകളെ മാറ്റുന്നു. 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കളക്ടർ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആളുകളെ മാറ്റുന്നത്. ഉടുമ്പൻചോല റവന്യൂ സംഘത്തിൻ്റെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത്. ഉടുമ്പൻചോല താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസിൻ്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
നെടുങ്കണ്ടം പച്ചടി സെൻറ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ ക്യാമ്പ് തുറന്നു. പ്രാഥമികമായി 14 കുടുംബങ്ങളെ ഇങ്ങോട്ടേക്ക് മാറ്റും. ബാക്കിയുള്ള കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറും. ബന്ധു വീടുകളിലേക്ക് മാറാത്ത വരെ ക്യാമ്പുകളിൽ എത്തിക്കും. ഫയർഫോഴ്സ് ഉൾപ്പെടെയുള്ള സേനകൾ സ്ഥലത്തെത്തി.
ഇന്ന് പുലർച്ചെയാണ് നെടുങ്കണ്ടത്ത് ഉരുൾപൊട്ടിയത്. പച്ചടി ചൊവ്വേലിൽകുടിയിൽ വിനോദിന്റെ ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോയി. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടിയത്. മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത്.