
കൊച്ചി: എറണാകുളം തേവര സ്വദേശി ഗോവയിൽ കൊല്ലപ്പെട്ട കേസിൽ പൊലീസ് പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ജെഫ് ജോൺ ലൂയിസിനെ കൊലപെടുത്തിയത് ഗോവ വാഗത്തോറിൽ വെച്ചാണെന്ന് പ്രതികൾ മൊഴി നൽകി. കടല്തീരത്തിനടുത്തുള്ള കുന്നിന്പ്രദേശത്ത് മൃതദേഹം ഉപേക്ഷിച്ചു എന്നും പ്രതികള് മൊഴി നല്കിയതായി പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകം നടന്നതായി പറയുന്ന ദിവസത്തിനു ശേഷം രണ്ടാഴ്ചക്കകം അഴുകി തുടങ്ങിയ മൃതദേഹം ഗോവ പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹം ജെഫിന്റേതെന്ന് ഉറപ്പിക്കാൻ പൊലീസ് നടപടികൾ തുടങ്ങി. ഡിഎന്എ പരിശോധന ഉൾപ്പടെയുള്ളവയാണ് നടത്തുക. കേസിൽ രണ്ടുപേർക്ക് കൂടി പങ്കുള്ളതായാണ് വിവരം. ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് പ്രതികളുമായി എറണാകുളം സൗത്ത് ഇന്സ്പെക്ടര് എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര് തെളിവെടുപ്പ് നടത്തിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്ക്കവും, മുന് വൈരാഗ്യവുമാണ് ജെഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രതികള് നല്കിയ മൊഴി. 2021 നവംബറിലാണ് തേവര സ്വദേശിയായ ജെഫ് ജോണ് ലൂയിസിനെ കാണാതായത്. അതേ മാസം തന്നെ ജെഫിനെ കൊലപ്പെടുത്തി എന്നാണ് പ്രതികള് നല്കുന്ന മൊഴി.