
തിരുവനന്തപുരം: ഐഎസ്ആർഒ നടത്തിയ വിഎസ്എസ്സിയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിൽ തട്ടിപ്പ് നടത്തിയ കേസിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും പ്രതികൾ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ രണ്ട് ജീവനക്കാരും കരസേനയിൽ ക്ലർക്ക് തസ്തിയിലുള്ള ഒരാളുമാണ് പ്രതിപ്പട്ടികയിലുള്ളത്.
ഇവർ മൂന്നുപേരും നിലവിൽ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ പല തസ്തികകളിലും ഇത്തരത്തിൽ വ്യാജ നിയമനം നടന്നിട്ടുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. വയറിൽ ക്യാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ച് ബ്ലൂടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ചായിരുന്നു പരീക്ഷയ്ക്ക് കോപ്പിയടിച്ചത്. കേസില് ഇതുവരെ 9 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള് ഒളിവിലാണ്.
തട്ടിപ്പ് പുറത്തുവന്നതോടെ വിഎസ്എസ്സി പരീക്ഷ റദ്ദാക്കിയിയിരുന്നു. പരീക്ഷ എഴുതിയ മുഴുവന് പേരുടേയും പട്ടിക വിഎസ്എസ്സിയില് നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കോപ്പിയടി നടന്ന സാഹചര്യത്തില് ഐഎസ്ആര്ഒ പരീക്ഷാ കേന്ദ്രങ്ങളില് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. പുതിയ പരീക്ഷകള് പുതുക്കിയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാവും നടത്തുക.