
മലപ്പുറം: കരിപ്പൂർ ഭൂമി ഏറ്റെടുക്കലിനായി സർവേ പൂർത്തീകരിക്കാൻ തീരുമാനിച്ചതായി മന്ത്രി വി അബ്ദുറഹ്മാൻ. സർവേ പൂർത്തിയാക്കാതെ നഷ്ടപരിഹാരം കണക്കാക്കാൻ പറ്റില്ല. നഷ്ടം കണക്കാക്കാതെ ന്യായമായ നഷ്ടപരിഹാരം കിട്ടില്ലെന്ന് എങ്ങനെയാണ് ഭൂവുടമകൾക്ക് പറയാനാവുക. ഏറ്റവും നല്ല നഷ്ടപരിഹാരം കൊടുക്കാൻ തന്നെയാണ് തീരുമാനമെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ ചുരുക്കുന്നതിനെതിരെ രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഭൂമി എറ്റെടുക്കാനുള്ള സമയപരിധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചിരുന്നു. തുടർന്ന് റൺവേയുടെ നീളം കുറയ്ക്കാനുളള നടപടിക്രമങ്ങൾ അറിയിക്കാൻ വിമാനത്താവള ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു. റൺവേയുടെ നീളം കുറയ്ക്കുന്നത് നിലവിലെ വിമാന സർവീസുകളെ സാരമായി ബാധിക്കും. വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ സർവീസ് നടത്തുന്ന എ321 വിമാനങ്ങൾക്കും വൈഡ് ബോഡി വിമാനങ്ങൾക്കും ലാൻഡ് ചെയ്യാൻ കഴിയില്ല.