
ഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഏഴ് ജീവനക്കാർക്ക് മോചനം. മോചിപ്പിക്കപ്പെട്ടവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടും. ഇറാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ജീവനക്കാരുടെ മോചന വിവരം സ്ഥിരീകരിച്ചു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ ഇന്ത്യയോ ഇറാനോ പുറത്തുവിട്ടിട്ടില്ല. നിലവിൽ ഇവർ ഇറാനിൽ നിന്ന് യാത്ര തിരിച്ചുവെന്നുമാത്രമാണ് ലഭിക്കുന്ന വിവരം.
ഇറാൻ റവല്യൂഷണറി ഗാർഡ്സ് പിടിച്ചെടുത്ത ഇസ്രയേലിൻ്റെ എംഎസ്സി ഏരീസ് എന്ന ചരക്ക് കപ്പലിൽ ഉണ്ടായിരുന്ന 25 അംഗ ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരായിരുന്നു. ഇതിൽ തന്നെ ഒരു യുവതിയടക്കം നാല് പേർ മലയാളികളുമായിരുന്നു. തൃശൂർ സ്വദേശിയായ ജീവനക്കാരി ആൻ ടെസ ജോസഫിനെ നേരത്തേ ഇറാൻ വിട്ടയച്ചിരുന്നു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പി വി ധനേഷ് എന്നിവരാണ് മറ്റ് നാല് മലയാളികൾ. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു
ഹോർമുസ് കടലിടുക്കിന് സമീപത്തുവെച്ചാണ് കപ്പൽ പിടിച്ചെടുത്തത്. യുഎഇയില് നിന്ന് മുംബൈ നാവസേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. സമുദ്ര നിയമങ്ങള് ലംഘിച്ചതിനെ തുടര്ന്നാണ് കപ്പല് പിടികൂടിയതെന്ന് ഇറാന് വിശദീകരിച്ചിരുന്നു.