
വാഷിംഗ്ടൺ: ലെബനനിൽ ഇറാന് അനുകൂല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് തട്ടിക്കൊണ്ടുപോവുകയും ഏഴ് വര്ഷം ബന്ദിയാക്കുകയും ചെയ്ത അമേരിക്കൻ പത്രപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു. 76 വയസായിരുന്നു. ആൻഡേഴ്സന്റെ മകൾ സുലോമി ആൻഡേഴ്സണാണ് മരണവിവരം അറിയിച്ചത്. ന്യൂയോർക്കിലെ ഗ്രീൻവുഡ് ലേക്കിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ഹൃദയ പ്രശ്നങ്ങളാൽ വിശ്രമത്തിലായിരുന്നു.
അസോസിയേറ്റഡ് പ്രസിന്റെ ബെയ്റൂട്ട് ബ്യൂറോ ചീഫായിരുന്നു ആൻഡേഴ്സൺ. 1985-ൽ തട്ടിക്കൊണ്ടുപോയ ആൻഡേഴ്സണെ 1991-ലാണ് ഭീകരര് തടവിൽ നിന്ന് മോചിപ്പിച്ചത്. 1985 മാർച്ച് 16-ന് രാവിലെ ടെന്നീസ് കളിക്കവെയാണ് മൂന്ന് തോക്കുധാരികൾ ടെറി ആൻഡേഴ്സനെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ ഉത്തരവാദിത്തം ഇറാൻ അനുകൂല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.