
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് 5000 മീറ്റർ ഓട്ടമത്സരത്തിൽ ഇന്ത്യയുടെ പാരുൽ ചൗധരിക്ക് സ്വർണം. 15 മിനിറ്റും 14 സെക്കന്റും 75 മില്ലി സെക്കന്റും എടുത്താണ് പാരുൽ ഫിനിഷിങ്ങ് പോയിന്റിലെത്തിയത്. ഏഷ്യൻ ഗെയിംസിലെ പാരുലിന്റെ രണ്ടാം മെഡലാണിത്. ഇന്നലെ വനിതകളുടെ സ്റ്റീപ്പിൾചേയ്സിൽ പാരുൽ വെള്ളി മെഡൽ നേടിയിരുന്നു.
5000 മീറ്റർ ഓട്ടമത്സരത്തിന്റെ ഭൂരിഭാഗം സമയവും ജപ്പാൻ താരം റിരിക ഹിറോണകയായിരുന്നു പാരുലിന് മുന്നിൽ. എന്നാൽ അവസാന നിമിഷങ്ങളിൽ പാരുൽ മുന്നിലെത്തി. അത്ലറ്റിക്സില് ഇന്ത്യയുടെ മൂന്നാം സ്വർണമാണ് പാരുൽ നേടിത്തന്നത്. മുമ്പ് ഷോട്ട് പുട്ടിൽ തജീന്ദർപാൽ സിംഗ് ടൂറും സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെയും ഇന്ത്യയ്ക്ക് വേണ്ടി അത്ലറ്റിക്സില് സ്വർണം നേടിയിരുന്നു.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 14-ാം സ്വർണമാണിത്. 24 വെള്ളിയും 26 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടി. മെഡൽപട്ടികയിൽ ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയിൽ ഒന്നാമത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക