
ന്യൂഡല്ഹി: സൈനികൻ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ എൻഒകെ നയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈയിൽ സിയാച്ചിനിലുണ്ടായ തീപിടിത്തത്തിനിടെ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിൻ്റെ മാതാപിതാക്കൾ. അൻഷുമാൻ സിങ്ങിൻ്റെ ഭാര്യ സ്മൃതി സിംഗ് തങ്ങളുടെ വീട് വിട്ടുപോയെന്നും മകൻ്റെ മരണശേഷം ഇപ്പോൾ മിക്ക അവകാശങ്ങളും അവർക്കാണ് ലഭിക്കുന്നതെന്നും മാതാപിതാക്കളായ രവി പ്രതാപ് സിംഗും ഭാര്യ മഞ്ജു സിംഗും പറഞ്ഞു. ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന മകൻ്റെ ഫോട്ടോ മാത്രമാണ് തങ്ങളുടെ പക്കൽ അവശേഷിക്കുന്നതെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
“എൻഒകെയുടെ മാനദണ്ഡം ശരിയല്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും ഇക്കാര്യം സംസാരിച്ചു. അൻഷുമാൻ്റെ ഭാര്യ ഇപ്പോൾ ഞങ്ങളുടെ കൂടെ താമസിക്കുന്നില്ല. അവരുടെ വിവാഹ ജീവിതം അഞ്ച് മാസമേ നീണ്ടിരുന്നുള്ളു. അവർക്ക് കുട്ടികളില്ല. ഞങ്ങളുടെ മകൻ്റെ ഫോട്ടോ മാത്രമേ ഇപ്പോൾ കയ്യിലുള്ളൂ'', രവി പ്രതാപ് സിംഗ് വാർത്താ ചാനലിനോട് പറഞ്ഞു.
മറ്റ് മാതാപിതാക്കൾക്ക് ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സർക്കാർ ഈ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും അൻഷുമാൻ സിങ്ങിൻ്റെ അമ്മ മഞ്ജു പറഞ്ഞു. കീർത്തി ചക്ര മരുമകൾ കൊണ്ടുപോയെന്നും തൊടാൻ പോലും കഴിഞ്ഞില്ലെന്നും രവി പ്രതാപ് സിങ്ങ് ആരോപിച്ചിരുന്നു. ജൂലൈ 5-ന് രാഷ്ട്രപതി തൻ്റെ മകന് സമ്മാനിച്ച കീർത്തി ചക്ര പോലും കൈവശം വയ്ക്കാൻ കഴിഞ്ഞില്ലെന്ന് രവി പ്രതാപ് സിംഗ് ആരോപിച്ചു. "അൻഷുമാന് കീർത്തി ചക്ര സമ്മാനിച്ചപ്പോൾ അമ്മയും ഭാര്യയും ആദരം ഏറ്റുവാങ്ങാൻ പോയി. രാഷ്ട്രപതി എൻ്റെ മകൻ്റെ ത്യാഗത്തെ കീർത്തി ചക്ര നൽകി ആദരിച്ചു, പക്ഷേ എനിക്ക് ഒരിക്കൽ പോലും തൊടാൻ കഴിഞ്ഞില്ല," രവി പ്രതാപ് സിംഗ് പറഞ്ഞു.
2023 ജൂലൈ 19 ന്, സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടുത്തത്തിലാണ് ക്യാപ്റ്റൻ അൻഷുമാൻ സിംഗ് മരിച്ചത്. ബങ്കറിനുള്ളിൽ പെട്ടുപോയ സൈനികരെ രക്ഷിക്കാൻ നടത്തിയ പ്രവർത്തനത്തിൽ പൊള്ളലേൽക്കുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അൻഷുമാൻ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.