മുംബൈയിലെ ബിഎംഡബ്ല്യു കാർ അപകടം; ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ മകൻ അറസ്റ്റിൽ

കാർ ഉടമയും മിഹിർ ഷായുടെ പിതാവുമായ ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

dot image

മുംബൈ: അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ബൈക്കിൽ ഇടിച്ച് യുവതി മരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ മിഹിർ ഷാ അറസ്റ്റിൽ. മിഹിറിൻ്റെ സുഹൃത്തിൻ്റെ മൊബൈൽ ലോക്കേഷൻ ട്രാക്ക് ചെയ്താണ് മിഹിറിനെ കണ്ടെത്തിയത്. മിഹിർ ഒളിവിൽ പോയത് മുതൽ സുഹൃത്തിന്റെ ഫോണും സ്വിച്ച്ഡ് ഓഫായിരുന്നു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ് അറസ്റ്റിലായ മിഹിർ ഷാ. ജൂലൈ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം.

ദമ്പതികളായ പ്രദീപ് നഖാവും കാവേരി നഖാവും ബൈക്കിൽ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. മത്സ്യത്തൊഴിലാളികളായ പ്രദീപും കാവേരിയും മത്സ്യം വാങ്ങി മടങ്ങുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതോടെ പ്രദീപ് ചാടിയിറങ്ങിയെങ്കിലും കൈയിലെ ഭാരം കാരണം കാവേരിക്ക് ബൈക്കിൽ നിന്ന് ചാടിയിറങ്ങാനായില്ല. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുംബൈയിലെ ബിഎംഡബ്ല്യു കാർ അപകടം; പ്രതി പബ്ബിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സംഭവത്തിന് ശേഷം അതേ ബിഎംഡബ്ല്യു കാറിൽ മിഹിർ ഷാ ബാന്ദ്രയിലെ കലാ നഗർ ഏരിയയിലേക്ക് പോയി. കേസിൽ കാർ ഉടമയായ ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായെയും ഡ്രൈവർ രാജേന്ദ്ര സിംഗ് ബിജാവത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടസമയത്ത് മിഹിർ ഷായ്ക്കൊപ്പം ഡ്രൈവറും കൂടെ ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ മിഹിർ പിതാവ് രാജേഷ് ഷായെ വിളിച്ച് സംഭവം പറഞ്ഞു. രാജേഷാണ് മകനോട് ഒളിവിൽ പോകാൻ ആവശ്യപ്പെട്ടതും. സംഭവത്തിൻ്റെ ഉത്തരവാദിത്തം രാജേന്ദ്ര ഏറ്റെടുക്കുമെന്നും രാജേഷ് പറഞ്ഞതായി പൊലീസ് പറഞ്ഞു.

തുടർന്ന് മിഹിർ ഓട്ടോറിക്ഷയിൽ ഗോരേഗാവിലെ കാമുകിയുടെ വീട്ടിലെത്തി. ജൂലൈ ഏഴിന് രാവിലെ ഇവർ തമ്മിൽ 40 കോളുകളോളം വിളിച്ചതായി രേഖകളുണ്ട്. ചൊവ്വാഴ്ച രാവിലെ മിഹിറിന്റെ സുഹൃത്ത് അവ്ദീപ് തൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തതിനെ തുടർന്ന് മിഹിറിനെ കണ്ടെത്തുകയായിരുന്നു. മിഹിറിൻ്റെ അമ്മയെയും, സഹോദരിമാരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാർ ഉടമയും മിഹിർ ഷായുടെ പിതാവുമായ ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image