
ന്യൂഡല്ഹി: പാര്ലമെന്റിന്റെ ഇരുസഭകളിലും നീറ്റ് വിഷയത്തില് വെള്ളിയാഴ്ച അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാക്കള് അറിയിച്ചു. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന ഖര്ഗെയുടെ വസതിയില് ചേര്ന്ന 'ഇന്ഡ്യ' സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. നീറ്റ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ, സിബിഐ, ഇഡി, ഗവര്ണറുടെ ഓഫീസ് എന്നിവയുടെ ദുരുപയോഗം എന്നിവയും സഭയിൽ ഉന്നയിക്കും. രാഷ്ട്രപതി ദ്രൗപതി മുര്മുവിന്റെ പ്രസംഗത്തിന്മേലുള്ള ചര്ച്ചയില് പ്രതിപക്ഷം വിഷയങ്ങള് ഉന്നയിക്കും. തിങ്കളാഴ്ച പാര്ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില് പ്രതിപക്ഷ അംഗങ്ങള് ഒത്തുകൂടാനും യോഗത്തില് ധാരണയായതായി നേതാക്കള് അറിയിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗമായാലും സ്പീക്കറുടെ തിരഞ്ഞെടുപ്പായാലും പാര്ലമെന്റില് എല്ലാ വിഷയങ്ങളും ചര്ച്ച ചെയ്യുമെന്ന് കോണ്ഗ്രസ് ജനറല് സെക്രട്ടറി ജയറാം രമേശ് യോഗത്തിന് ശേഷം പറഞ്ഞു. നീറ്റ് വിഷയത്തില് നാളെ പാര്ലമെന്റില് നോട്ടീസ് നല്കുമെന്ന് ഡിഎംകെ എംപി ടി ശിവ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനിടെ നീറ്റ്, യുജിസി, നെറ്റ്, സിഎസ്ഐആര് യുജിസി-നെറ്റ്, നീറ്റ് പിജി പരീക്ഷകള് റദ്ദാക്കല് എന്നിവയിലെ ക്രമക്കേട് ആരോപണത്തിൽ സര്ക്കാര് വിമര്ശനത്തിന് വിധേയരാണെന്നും ഇൻഡ്യ മുന്നണി നേതാക്കള് പറഞ്ഞു.
നീറ്റ് വിഷയത്തില് ന്യായമായ അന്വേഷണത്തിന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് പാര്ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ദ്രൗപതി മുര്മു പറഞ്ഞിരുന്നു. മത്സരപരീക്ഷകളായാലും സര്ക്കാര് റിക്രൂട്ട്മെന്റായാലും ഒരു കാരണവശാലും ഒരു തടസ്സവും ഉണ്ടാകരുത്. ഈ പ്രക്രിയയ്ക്ക് പൂര്ണ്ണമായ സുതാര്യത ആവശ്യമാണ്. അടുത്തിടെ നടന്ന ചില പരീക്ഷകളില് പേപ്പര് ചോര്ന്ന സംഭവങ്ങളെ കുറിച്ച്, ന്യായമായ അന്വേഷണത്തിനും കുറ്റവാളികള്ക്കെതിരെ കര്ശനമായ ശിക്ഷ ഉറപ്പാക്കുന്നതിനും സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി പറഞ്ഞിരുന്നു.
എന്നാല്, വിഷയത്തില് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും മോദി സര്ക്കാരിന് ഉത്തരവാദിത്തത്തില് നിന്ന് ഒളിച്ചോടാനാകില്ലെന്നും ഖര്ഖെ പറഞ്ഞു. യുവാക്കള് നീതി ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കണമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ട് ഖാര്ഗെ ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ഓരോ രണ്ടാമത്തെ യുവാക്കളും തൊഴില്രഹിതരാണ്, തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള കൃത്യമായ നയമൊന്നും ഈ പ്രസംഗത്തില് നിന്ന് ഉയര്ന്നുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.