
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ. മഹാരാഷ്ട്രയില് മോദി തിരഞ്ഞെടുപ്പ് റാലികളും റോഡ്ഷോയും നടത്തിയിടത്തെല്ലാം മഹാരാഷ്ട്രയിലെ പ്രതിപക്ഷ കക്ഷിയായ മഹാവികാസ് അഘാഡി സഖ്യത്തിന് വിജയിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. മഹാവികാസ് അഘാഡി നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ എന്നിവരുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി റോഡ്ഷോയും റാലിയും നടത്തിയിടത്തെല്ലാം തങ്ങള് വിജയിച്ചു. അതിനാൽ, അദ്ദേഹത്തോട് നന്ദി പറയേണ്ടത് തന്റെ കടമയാണ്. മഹാവികാസ് അഘാഡിയ്ക്ക് അനുകൂലമായി രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചതിന് മോദിയോട് തങ്ങൾ നന്ദി പറയുന്നുവെന്നും പവാർ പരിഹസിച്ചു. ബിജെപി സഖ്യം വിട്ട് മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും നിലവിലെ സഖ്യം മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം തുടക്കം മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം വിജയം ആവർത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അജിത് പവാറിനെ തിരിച്ചെടുക്കാനുള്ള സാധ്യത ശരദ് പവാറും തള്ളി.പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര.
ഞങ്ങളില് വല്ല്യേട്ടന് ഇല്ല; മഹാരാഷ്ട്രയില് മഹാവിഘാസ് അഘാഡി സഖ്യം ഒന്നിച്ച് മത്സരിക്കും