
ന്യൂഡല്ഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്തു. കർഷകർക്ക് കിസാൻ സമ്മാൻ നിധിയുടെ തുക അനുവദിച്ചാണ് പുതിയ ഭരണത്തിന് മോദി തുടക്കമിട്ടത്. ഈ പദ്ധതിയിലൂടെ ഒൻപത് കോടിയിലേറെ കർഷകർക്ക് 20,000 കോടി രൂപ അനുവദിച്ചുള്ള ഫയലാണ് മോദി ഒപ്പ് വെച്ചത്. കർഷകരുടെ ഉന്നമനത്തിന് സമർപ്പിതമായ സർക്കാരാണിത്.അതുകൊണ്ടാണ് കർഷക ക്ഷേമത്തിനുള്ള ഫയൽ ആദ്യം ഒപ്പിട്ടതെന്ന് മോദി വ്യക്തമാക്കി.
വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ കൂടുതൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യതയുണ്ട്. സർക്കാരിൻ്റെ നൂറുദിന കർമ്മപരിപാടി പ്രധാന ചർച്ചയാകുമെന്നാണ് വിവരം. ഒപ്പം പ്രധാനമന്ത്രി ആവാസ് യോജനയിൽ ഗ്രാമീണ മേഖലയിൽ കൂടുതൽ വീടുകൾ അനുവദിക്കുന്നതിലും തീരുമാനം പ്രതീക്ഷിക്കുന്നു. മന്ത്രിസഭ യോഗം ആരംഭിക്കുന്നതിന് മുൻപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 71 മന്ത്രിമാരുടെയും വകുപ്പുകൾ സംബന്ധിച്ച് രാഷ്ട്രപതി ഭവൻ വിജ്ഞാപനം ഇറക്കും. സുപ്രധാന വകുപ്പുകൾ ആയ ധനകാര്യം, പ്രതിരോധം,ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി നിലനിർത്തും. വിദേശകാര്യ മന്ത്രി സ്ഥാനത്ത് എസ് ജയശങ്കർ തുടരും. മറ്റു വകുപ്പുകളിൽ മാറ്റങ്ങളുടെ സാധ്യത നിലനിൽക്കുന്നുണ്ട്.
മോദി 3.0 യിലെ നാരീശക്തി; കേന്ദ്രമന്ത്രിസഭയിൽ ഏഴ് വനിതാ മന്ത്രിമാർഘടകകക്ഷികൾക്ക് അഞ്ച് ക്യാബിനറ്റ് പദവികളാണ് നൽകിയിരിക്കുന്നത്. ജെഡിയുവിനും, ടിഡിപിക്കും പ്രധാനപ്പെട്ട വകുപ്പുകൾ തന്നെ നൽകാനാണ് സാധ്യത. ലോക്സഭ സമ്മേളനം ജൂൺ 18 മുതൽ വിളിച്ചുചേർക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ആദ്യ രണ്ടു ദിവസങ്ങളിൽ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും. ജൂൺ 20ന് സ്പീക്കർ തെരഞ്ഞെടുപ്പ്. ആരാകണം സ്പീക്കർ എന്നതിൽ ഭരണ പ്രതിപക്ഷ മുന്നണികൾ ചർച്ചകൾ ആരംഭിച്ചിട്ടില്ല. ജൂൺ 21ന് രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്ത സമ്മേളനം വിളിക്കാനുമാണ് ആലോചന.