
ചെന്നൈ: ചണ്ഡീഗഢ് വിമാനത്താവളത്തില്വെച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവിന്ദർ കൗറിന് പാരിതോഷികവുമായി പെരിയാർ ദ്രാവിഡ കഴകം. പെരിയാറിന്റെ ചിത്രം മുദ്രണംചെയ്ത സ്വർണമോതിരം കുൽവിന്ദർ കൗറിന് സമ്മാനമായി നൽകുമെന്ന് പെരിയാർ ദ്രാവിഡ കഴകം അറിയിച്ചു. അവരുടെ വീട്ടുവിലാസത്തിലേക്ക് മോതിരം അയച്ചുകൊടുക്കും. അയക്കുന്നതിനെന്തെങ്കിലും തടസം വന്നാൽ നേരിട്ട് മോതിരം കൈമാറും. മോതിരത്തിനൊപ്പം പെരിയാറിന്റെ ചില പുസ്തകങ്ങൾ സമ്മാനിക്കുമെന്നും പെരിയാർ ദ്രാവിഡകഴകം നേതാക്കൾ വ്യക്തമാക്കി.
ഡല്ഹിയിലേക്ക് പോകവെ ചണ്ഡീഗഢ് വിമാനത്താവളത്തില് വെച്ചായിരുന്നു കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കങ്കണയെ മര്ദ്ദിച്ചതിന് പിന്നാലെ കുല്വീന്ദര് കൗറിനെതിരെ കേസെടുക്കുകയും സസ്പെന്ഡ് ചെയ്യുകയും ചെയ്തിരുന്നു. സെക്യൂരിറ്റി ചെക്കിങിനിടെയാണ് തനിക്ക് മര്ദ്ദനമേറ്റതെന്നും, തന്നെ കാത്തുനിന്ന് മര്ദ്ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞത്. പഞ്ചാബില് തീവ്രവാദം വര്ധിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.
എന്നാൽ കര്ഷക സമരം സംബന്ധിച്ച് കങ്കണ മുമ്പ് നടത്തിയ പരാമര്ശമാണ് തന്നെ ചൊടിപ്പിച്ചതെന്നും കര്ഷകരെ അധിക്ഷേപിച്ചതിനോടാണ് താന് പ്രതികരിച്ചതെന്നും കുല്വിന്ദര് കൗര് പ്രതികരിച്ചു. 'നൂറ് രൂപ കിട്ടാനാണ് കര്ഷകര് അവിടെ പോയിരിക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. അവര് പോയി അവിടെ ഇരിക്കുമോ? അവര് ഈ പ്രതികരണം നടത്തുമ്പോള് എന്റെ അമ്മയും കര്ഷകര്ക്കൊപ്പം സമരത്തിലായിരുന്നു', എന്നായിരുന്നു കുല്വീന്ദര് കൗറിന്റെ വിശദീകരണം.