
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗങ്ങളും മൃഗബലികളും നടന്നതായി വിവരം ലഭിച്ചുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തകർക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുളള പ്രവർത്തികൾ നടക്കുന്നതെന്നും ശിവകുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
കർണാടക സർക്കാരിനെതിരെ കേരളത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതിൽ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞു. ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തൻ്റെ കൈത്തണ്ടയിൽ കെട്ടിയിരിക്കുന്ന വിശുദ്ധ നൂലിനെ എടുത്ത് കാണിച്ച് തനിക്ക് നേരേയുളള ദുഷിച്ച കണ്ണുകളെ തടയാനാണ് താൻ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാർ പറഞ്ഞു.
തനിക്കും മുഖ്യമന്ത്രിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗങ്ങൾ നടത്തുന്നത്. കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുക്കളെ ഇല്ലാതാക്കാൻ ശത്രു ഭൈരവിയാഗം,(അഗ്നിബലി) പഞ്ചബലി എന്നീ കർമങ്ങളാണ് നടത്തിയത്. ചുവന്ന ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്നിയാഗത്തിനായി ഉപയോഗിച്ചു. പൂജകൾക്കായി ശത്രുക്കൾ അഘോരികളെയാണ് സമീപിക്കുന്നത്. യാഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്തവരിൽ നിന്ന് തനിക്ക് അതിനെക്കുറിച്ച് അപ്ഡേറ്റുകൾ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടു.
ലൈംഗികാതിക്രമക്കേസ്; പ്രജ്ജ്വല് രേവണ്ണ അറസ്റ്റില്ആരുടെയും പേര് പറഞ്ഞില്ലെങ്കിലും രാഷ്ട്രീയപരമായി വന്ന ശത്രുക്കളാണ് ഇതിന് പിന്നിൽ. ശത്രുക്കളുടെ ആജ്ഞ പ്രകാരമാണ് ചടങ്ങുകൾ നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇങ്ങനെയൊക്കെ ചെയ്യുന്നത് ആരാണെങ്കിലും അത് അവരുടെ വിശ്വാസമാണ്. അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി അവർ ശ്രമിച്ചു കൊണ്ടിരിക്കട്ടെ. സ്വയം സംരക്ഷിക്കാൻ തനിക്ക് ആകുമെന്നും ശിവകുമാർ പറഞ്ഞു.