
ന്യൂഡൽഹി: ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയോട് മത്സരിക്കാൻ താൻ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രിയങ്ക മത്സരിക്കില്ലെന്ന് സ്വയം തീരുമാനമിക്കുകയായിരുന്നുവെന്നും ഖർഗെ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രകൾ കോൺഗ്രസിന് കൂടുതൽ സ്വീകാര്യത നൽകിയെന്നും രാഹുലിനെ സഖ്യ കക്ഷികൾക്കിടയിൽ നിർണ്ണായക നേതാവാക്കി ഉയർത്തിയെന്നും ഖർഗെ കൂട്ടിചേർത്തു. 'തീർച്ചയായും എന്റെ മുന്നിൽ പ്രധാനമന്ത്രിക്കുള്ള ആദ്യ ചോയ്സ് രാഹുൽ ഗാന്ധിയാണ്. അദ്ദേഹം രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നു. രാജ്യം നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രാഹുലിന്റെ ദീർഘ ദൃഷ്ടിക്ക് കഴിയും', ഖർഗെ പ്രതികരിച്ചു.
എന്നാൽ ഇത് ഒരു ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സഖ്യ കക്ഷികളുടെ സംയുക്ത യോഗത്തിലും തീരുമാനത്തിലുമാവും പ്രധാനമന്ത്രിയെ നിർണ്ണയിക്കുകയെന്നും ഖർഗെ പ്രതികരിച്ചു. ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ താന് പ്രധാനമന്ത്രിയാകാനുള്ള സാധ്യതയും തള്ളിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.