
ജയ്പൂർ: ലിഫ്റ്റ് തകരാറിലായതിനെത്തുടർന്ന് രാജസ്ഥാനിലെ ഖനിയിൽ 14 പേർ കുടുങ്ങിയതായി റിപ്പോർട്ട്. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലുള്ള കോലിഹാൻ ഖനിയിലാണ് സംഭവം. പരിശോധനയ്ക്കായി പോയ മുതിർന്ന വിജിലൻസ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ലിഫ്റ്റിലുണ്ടായിരുന്നത്.
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഖനി. കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവുമായി പോയ ലിഫ്റ്റ് ഖനിയ്ക്കുള്ളിൽ 2000 അടി താഴ്ചയിൽ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. ചീഫ് വിജിലൻസ് ഓഫീസർ ഉപേന്ദ്ര പാണ്ഡേ, ഖേത്രി കോംപ്ലക്സ് യൂണിറ്റ് തലവൻ ജി ഡി ഗുപ്ത, കോലിഹാൻ ഖനി ഡെപ്യൂട്ടി ജനറൽ മാനേജർ എ കെ ശർമ്മ തുടങ്ങിയവർ ലിഫ്റ്റിൽ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു. വിജിലൻസ് സംഘത്തിനൊപ്പം ഒരു മാധ്യമപ്രവർത്തകനും ഫോട്ടോഗ്രാഫറുമുണ്ടായിരുന്നു.
ഡോക്ടർമാരുടെ സംഘത്തെ ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ഖനിയ്ക്ക് പുറത്ത് വിന്യസിച്ചിട്ടുണ്ട്. ഖനിയിൽ കുടുങ്ങിയവരുമായി ആശയവിനിമയം സാധ്യമാവുന്നില്ലെന്നാണ് നിലവിലെ വിവരം. രക്ഷാദൗത്യം തുടരുകയാണ്. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാവരും സുരക്ഷിതരായി പുറത്തെത്തും. സ്ഥലം എംഎൽഎ ധർമപാൽ ഗുജ്ജാർ പറഞ്ഞു.