
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ച സംഭവത്തിൽ കോൺഗ്രസ് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസിൻ്റെ ആരോപണം അടിസ്ഥാന രഹിതമാണ്. തിരഞ്ഞെടുപ്പ് സമയത്തെ പതിവ് പരിശോധനയാണ് നടന്നത്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഹെലികോപ്ടറുകളും പരിശോധിച്ചതായും കമ്മീഷൻ ബീഹാർ ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.
ബീഹാറിലെ സമസ്തിപൂരിലാണ് ശനിയാഴ്ച മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ നടപടി ദുരുദ്ദേശ്യപരമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. നിരവധി എന്ഡിഎ നേതാക്കള് പ്രചാരണം നടത്തുന്നുണ്ട്. എന്നാല് എന്ഡിഎ നേതാക്കളുടെ വാഹനത്തില് ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണ് ബീഹാര് കോണ്ഗ്രസ് നേതാവ് രാജേഷ് റാത്തോര് ആരോപിച്ചിരുന്നു.
അതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തുറന്ന സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സംവാദത്തിൽ പങ്കെടുക്കാൻ ആരാണ് രാഹുൽ ഗാന്ധിയെന്നാണ് സ്മൃതി ചോദിച്ചത്. മോദിയുടെ നിലയ്ക്കൊത്ത് സംവാദത്തിൽ പങ്കെടുക്കാനുള്ള എന്ത് കഴിവാണ് രാഹുലിനുള്ളതെന്ന് സ്മൃതി ഇറാനി ചോദിച്ചു. അമേഠിയിൽ മത്സരിക്കാതെ രാഹുൽ റായ്ബറേലിയിൽ നിന്ന് ജനവിധി തേടുന്നത് പരാമർശിച്ചും സ്മൃതി പരിഹസിച്ചു.
'മോദിയുമായി സംവാദം നടത്താൻ ആരാണ് രാഹുൽ, ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ'; പരിഹസിച്ച് സ്മൃതി