
ലഖ്നൗ: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എംപി ഫണ്ടിന്റെ 70 ശതമാനത്തിലേറെയും ചെലവഴിച്ചത് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണെന്ന് ബിജെപി നേതാവ് അമിത് ഷാ. റായ്ബറേലിയിൽ ബിജെപി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെക്കാലമായി സോണിയ മത്സരിച്ചിരുന്ന റായ്ബറേലിയിൽ ഇത്തവണ രാഹുൽ ഗാന്ധിയാണ് ജനവിധി തേടുന്നത്. അടുത്തിടെ സോണിയ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈമാസം 20ന് അഞ്ചാംഘട്ടത്തിലാണ് റായ്ബറേലിയിൽ വോട്ടെടുപ്പ് നടക്കുന്നത്.
‘വർഷങ്ങളോളം നിങ്ങൾ ഗാന്ധി കുടുംബത്തിന് അവസരം നൽകി. എന്നാൽ, ഒരു വികസനപ്രവർത്തനവും നടന്നില്ല. അവർ വികസന പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്നില്ല. നിങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും അവർ കൂട്ടിനെത്തിയില്ല. അവർ അവരുടെ കുടുംബത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്’ -അമിത് ഷാ പറഞ്ഞു. ഗാന്ധി കുടുംബം കള്ളം പറയുന്നതിൽ വിദഗ്ധരാണ്. എല്ലാ സ്ത്രീകൾക്കും ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് അവരുടെ വാഗ്ദാനം. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സ്ത്രീകൾക്കും 15,000 രൂപ നൽകുമെന്നായിരുന്നു അവർ പറഞ്ഞത്. അവിടുത്തെ സ്ത്രീകൾ കോൺഗ്രസിനെ തെരഞ്ഞെടുത്ത ശേഷം 15,000 രൂപ പോയിട്ട് 1,500 രൂപ പോലും നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രിയുമായി സംവാദം നടത്താൻ വേണ്ടി മാത്രം ആരാണ് രാഹുൽ ഗാന്ധി? പരിഹസിച്ച് ബിജെപി നേതാവ്