വിമാനത്തിൽനിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണി; മലയാളി അറസ്റ്റിൽ

യാത്രക്കാര്ക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില് മുഹമ്മദ് പെരുമാറിയെന്നാണ് പരാതി

dot image

മംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി ബി സി മുഹമ്മദാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുബായ്–മംഗളൂരു വിമാനത്തിലാണ് സംഭവം നടന്നത്. ജീവനക്കാരോടും യാത്രക്കാരോടും ഇയാൾ മോശമായി പെരുമാറിയതായും റിപ്പോർട്ടുണ്ട്. ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. എട്ടിന് രാത്രി ദുബായിൽ നിന്നും യാത്ര തുടങ്ങി ഒൻപതിന് രാവിലെ 7.30-ന് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ എത്തും വിധമാണ് സർവീസ്.

ദുബായിൽനിന്നും വിമാനം എടുത്തതിന് പിന്നാലെ മുഹമ്മദ് ശുചിമുറിയിൽ കയറി. അവിടെനിന്ന് ഇറങ്ങിയതിന് പിന്നാലെ കൃഷ്ണ എന്നയാളുടെ വിവരങ്ങൾ തേടി ജീവനക്കാരെ സമീപിച്ചു. എന്നാല് കൃഷ്ണ എന്ന പേരിൽ ഒരു യാത്രക്കാരൻ വിമാനത്തിൽ ഉണ്ടായിരുന്നില്ല. തുടർന്ന് യാത്രക്കാര്ക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില് മുഹമ്മദ് പെരുമാറിയെന്നാണ് പരാതി. വിമാനത്തിൽനിന്നും കടലിലേക്കു ചാടുമെന്ന് ഇയാള് ഭീഷണി മുഴക്കി. ലൈഫ് ജാക്കറ്റ് ഊരി ക്രൂവിന് നൽകുകയും ഒരു കാരണവുമില്ലാതെ സർവീസ് ബട്ടൺ നിരന്തരം അമർത്തുകയും ചെയ്തു.അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് ജീവനക്കാരെ ബുദ്ധിമുട്ടിച്ചു എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് മുഹമ്മദിനെതിരായ പരാതിയിലുള്ളത്.

മംഗളൂരുവിൽ വിമാനമെത്തിയശേഷം എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാർ മുഹമ്മദിനെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. വിമാനത്തിന്റെ സെക്യൂരിറ്റി കോഓർഡിനേറ്റർ സിദ്ധാർഥ് ദാസ് ബജ്പേ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dot image
To advertise here,contact us
dot image