
ന്യൂഡൽഹി: മധ്യപ്രദേശിലെ ഇൻഡോർ മണ്ഡലത്തിൽ നോട്ടക്ക് വോട്ട് തേടി കോൺഗ്രസ്. അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതിനാലാണ് നോട്ടയ്ക്കായി കോൺഗ്രസ് പ്രചാരണം ശക്തമാക്കുന്നത്. ഇൻഡോർ മണ്ഡലത്തിൽ 35 വർഷത്തിനിടെ (1989 മുതൽ) കോൺഗ്രസ് വിജയിച്ചിട്ടില്ലെങ്കിലും ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താൻ കഴിയാതെ വരുന്നത് ഇതാദ്യമാണ്.
'നോട്ട തിരഞ്ഞെടുക്കാനും ബിജെപിയെ "പാഠം" പഠിപ്പിക്കാനും മെയ് 13-ന് വരൂ' എന്ന് വോട്ടർമാരോട് പറഞ്ഞുകൊണ്ട് പാർട്ടി പ്രവർത്തകർ മതിലുകളും ഓട്ടോറിക്ഷകളും പോസ്റ്ററുകൾ ഒട്ടിക്കുകയും യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ബിജെപിയുടെ ശക്തികേന്ദ്രമായ ഇൻഡോറിൽ വിജയം ഏറെ ദുഷ്കരമായിരുന്നെങ്കിലും യുവനേതാവിനെ രംഗത്തിറക്കി കടുത്ത മത്സരം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലായിരുന്നുആ കോൺഗ്രസ്.
എന്നാൽ അപ്രതീക്ഷിതമായായിരുന്നു അക്ഷയ് കാന്തി ബാമിന്റെ കൂറുമാറ്റം. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നിസഹകരണം മൂലമാണ് അവസാനനിമിഷം പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതെന്നായിരുന്നു അക്ഷയ് കാന്തിന്റെ പ്രതികരണം. മെയ് 13 നാണ് ഇന്ഡോറില് വോട്ടെടുപ്പ് നടക്കുന്നത്