
ബെംഗളൂരു: എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ബിജെപി കർണാടക സോഷ്യൽ മീഡിയ സെൽ കൺവീനർ പ്രശാന്ത് മാക്കനൂറിനെ സിറ്റി പൊലീസ് ചോദ്യം ചെയ്തു. മുൻകൂർ ജാമ്യം നേടിയ പ്രശാന്തിനെ പിന്നീട് പൊലീസ് വിട്ടയച്ചു. നേരത്തെ, ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്കും പാർട്ടിയുടെ ഐടി സെൽ ദേശീയ തലവൻ അമിത് മാളവ്യയ്ക്കും ഇതുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിരുന്നു.
തിരഞ്ഞെടുപ്പ് മാതൃക ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റി മെയ് അഞ്ചിന് നൽകിയ പരാതിയിലാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 502 (2) പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. വർഗീയമായ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചതിനും വിദ്വേഷ പ്രചാരണവുമാണ് വകുപ്പുകൾ. കർണാടക ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ അപ്ലോഡ് ചെയ്ത വീഡിയോയാണ് പരാതിക്കാധാരമായി കോൺഗ്രസ് ചൂണ്ടി കാണിച്ചിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ 'കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ആനിമേറ്റഡ് കഥാപാത്രങ്ങളാണ് ഉള്ളത്. വീഡിയോയിൽ, എസ്സി, എസ്ടി, മുസ്ലിം വിഭാഗങ്ങളെ ഒരു കൂട്ടിലെ 'മുട്ടകൾ' ആയി ചിത്രീകരിച്ചിരിക്കുന്നു, മുസ്ലിം എന്ന് ലേബൽ ചെയ്ത ഒരു വലിയ മുട്ടയെ രാഹുൽ ഗാന്ധി കയ്യിലെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. വീഡിയോയിൽ എസ്സി, എസ്ടി വിഭാഗക്കാരെ രാഹുലും സിദ്ധരാമയ്യയും അവഗണിക്കുന്നതാണ് വീഡിയോയുടെ സാരാംശം.
എയർ ഇന്ത്യാ എക്സ്പ്രസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ; സമരം ചെയ്ത ജീവനക്കാരെ പിരിച്ചു വിട്ട് കമ്പനി