
ഡൽഹി: ബിജെപി ആർഎസ്എസ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലേക്കുള്ള ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുലിന്റെ സന്ദേശം. ബിജെപിയും ആർഎസ്എസ്സും ഇന്ത്യ എന്ന ആശയത്തിനെതിരാണെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസിന്റെ പ്രകടനപത്രിക എല്ലാവരിലേക്കും എത്തിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ട രാഹുൽ പ്രവർത്തകരാണ് പാർട്ടിയുടെ നട്ടെല്ലെന്നും എടുത്ത് പറഞ്ഞു. പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും ജനങ്ങളിലേക്കെത്തിച്ച് ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനാണ് രാഹുൽ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നത്.
പ്രവർത്തകരാണ് കോൺഗ്രസിന്റെ നട്ടെല്ലും ഡിഎൻഎയും. പ്രവർത്തകരില്ലാതെ പാർട്ടിക്ക് പോരാടാനാകില്ല. ആർഎസ്എസ് ഇന്ത്യ എന്ന ആശയത്തിന് എതിരാണ്. അവർ രാജ്യത്തിൻ്റെ ഭരണഘടനയെ ആക്രമിക്കുന്നു, ജനാധിപത്യ സംവിധാനത്തെ ആക്രമിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെറുതെ വിടുന്നില്ല. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിരോധിക്കേണ്ടത്. ഗ്രാമത്തിൽ നിന്നും നഗരത്തിൽ നിന്നും എല്ലായിടത്തുനിന്നും പോരാടണമെന്നും രാഹുൽ പറഞ്ഞു.
'കോൺഗ്രസ് പാർട്ടി നിങ്ങളെയാണ് ആശ്രയിക്കുന്നത്. നമ്മളൊരുമിച്ചാണ് ബിജെപിയുടെയും ആർഎസ്എസ്സിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുന്നത്. നമ്മളൊരുമിച്ച് പോരാടും, വിജയിക്കും, ബിജെപിയെയും അവരുടെ ആശയത്തെയും തറപറ്റിക്കും' - രാഹുൽ പറഞ്ഞു.
സൈബർ ആക്രമണത്തോട് എതിർപ്പുണ്ടെങ്കിൽ ഷാഫി പറമ്പിൽ തള്ളിപ്പറയണം: കെ കെ ശൈലജ