
ഗോരഖ്പൂർ: ഉത്തർ പ്രദേശിലെ ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നുള്ള സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി കാജൽ നിഷാദിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. പ്രചാരണത്തിനിടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ഉണ്ടായതായാണ് റിപ്പോര്ട്ട്. പൊതുയോഗത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് ബോധരഹിതയാവുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഗോരഖ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർമാർ കാജലിനെ ലഖ്നൗവിലേക്ക് റഫർ ചെയ്യുകയായിരുന്നു.
'കാജലിൻ്റെ രക്തസമ്മർദ്ദത്തിനും ഹൃദയത്തിനും ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടു. അവരെ ലഖ്നൌവിലേക്ക് കൊണ്ടുപോകുകയാണ്', കാജലിൻ്റെ ഭർത്താവ് സഞ്ജയ് നിഷാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ കാജലിൻ്റെ നില വീണ്ടും വഷളായി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ ഇസിജി പരിശോധനയിൽ മാറ്റങ്ങൾ കണ്ടെത്തി. കാജലിന് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് ചികിത്സാ സംഘത്തിലെ അംഗമായ ഡോക്ടർ യാസിർ അഫ്സൽ വ്യക്തമാക്കി.
സോഷ്യല് മീഡിയയില് 'എയര്ഫോഴ്സ് ഉദ്യോഗസ്ഥന്'; യുവതിയില് നിന്ന് തട്ടിയത് ലക്ഷങ്ങള്കാജലിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള് എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിനെ പാർട്ടി അറിയിച്ചിട്ടുണ്ട്. കാജൽ നിഷാദ് ഒരു ജനപ്രിയ ടിവി താരം കൂടിയാണ്. നടനും സിറ്റിംഗ് എംപിയുമായ രവി കിഷൻ ശുക്ലയ്ക്കെതിരെയാണ് ഗോരഖ്പൂർ മണ്ഡലത്തിൽ നിന്ന് കാജൽ നിഷാദ് മത്സരിക്കുന്നത്.